കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു.

കരുവാരക്കുണ്ട്: കാളികാവ് പുല്ലംകോട് എസ്‌റ്റേറ്റില്‍ ഭീതി പരത്തിയ കാട്ടാന എസ്റ്റേറ്റ് ജീവനക്കാരനെ ചവിട്ടികൊന്നു. ആലുക്കല്‍ കുട്ടന്‍നായരുടെ മകന്‍ മുരളീധരന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ ക്വാട്ടേഴ്‌സില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കാട്ടാന പിന്നില്‍ നിന്നും മുരളീധരനെ തുമ്പി കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തു വീണയുടന്‍ നെഞ്ചില്‍ ചവിട്ടി കഴുത്തില്‍ കൊമ്പ് കുത്തിയിറക്കി. തുടര്‍ന്ന് പരിസരവാസികള്‍ ബഹളം വച്ച് കാട്ടാനയെ അകറ്റുകയായിരുന്നു. ഉടനെ മുരളീധരനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി മാളിയേക്കല്‍ ഭാഗത്ത് ഭീതിപരത്തിയ കാട്ടാന നിലമ്പൂര്‍ – പെരിമ്പിലാവ് സംസ്ഥാന പാത മുറിച്ചു കടന്നാണ് പുല്ലംകോട് എസ്‌റ്റേറ്റില്‍ പ്രവേശിച്ചത്. വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ രോഷാകുലരായ നാട്ടുകാര്‍ സംസ്ഥാനപാത മണിക്കൂറോളം ഉപരോധിച്ചു. കാട്ടാന ഭീതി പരത്തുന്ന പുല്ലംകോട് എസ്‌റ്റേറ്റ് ഭാഗങ്ങളിലും മറ്റും വനം വകുപ്പധികൃതര്‍ തണ്ടര്‍ ബോള്‍ട്ടടക്കമുള്ള സേനാവിഭാഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പാടാക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നല്‍കിയ ഉറപ്പിന്മേല്‍ സംസ്ഥാന പാത ഉപരോധം ഇന്നലെ ഉച്ചക്കു ശേഷം രണ്ടു മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. ഇതേ എസ്റ്റേറ്റില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാളികാവ്, കരുവാരക്കുണ്ട് മലയോര മേഖലയില്‍ കാട്ടാനഭീതിയില്‍ പ്രദേശവാസികളുടെ സൈ്വര്യ ജീവിതം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കഴിഞ്ഞദിവസം കേരള മഞ്ഞള്‍പാറ ബഥല്‍ സ്‌കൂളിനു അടുത്തുവരെ കാട്ടാനകൂട്ടം എത്തിയിരുന്നു. മുപ്പതിലധികം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണിവിടം. ഏതാനും വര്‍ഷത്തിനുള്ളില്‍ കാളികാവ്, കരുവാരക്കുണ്ട് മലയോരങ്ങളില്‍ മൂന്നു ആളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടു. തൊഴിലാളികളും കര്‍ഷകരും തലനാരിഴക്കാണ് ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാത്ത പലരും ഇന്നും മലയോരത്തുണ്ട്. മാവോവാദികളെന്ന പേരില്‍ നായാട്ടു സംഘം വനത്തിനുള്ളില്‍ മൃഗവേട്ട സജീവമായാതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിച്ച് നിരപരാധികളെ ആക്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം പുല്ലംകോട് എസ്‌റ്റേറ്റില്‍ പൊതുദര്‍ശനത്തിനു വച്ചു. ശേഷം വൈകീട്ടോടെ പൂക്കോട്ടുംപാടത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അവിടെയുണ്ടായിരുന്നത്. മൃതദേഹം ഇന്നു രാവിലെ ഏഴിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഭാര്യ : മിനി. മക്കള്‍ : നിമിഷ, വിഷ്ണു. മാതാവ് : ദേവകി അമ്മ

Leave a Reply

Your email address will not be published. Required fields are marked *