കള്ളപ്പണം കയ്യിലുള്ളവര്‍ മോദി സര്‍ക്കാരിനെ ഭയക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. മോദി സര്‍ക്കാര്‍ 1.37 ലക്ഷം കോടിയുടെ കള്ളപ്പണം പിടികൂടിയതായും 99 ലക്ഷം പുതിയ പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം പിടികൂടുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ബഹുമുഖമായ പദ്ധതികളെല്ലാം വലിയ വിജയമായിരുന്നു. നിയമവിരുദ്ധമായ സ്വത്ത് സമ്ബാദിക്കുന്നതും നിലവിലുള്ള അനധികൃത സ്വത്ത് കണ്ടെത്തുന്നതിനും അന്തര്‍ദേശീയ നികുതി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കൊണ്ടുവന്ന ബിനാമി ഇടപാടുകള്‍ സംബന്ധിച്ച നിയമം ഈ ദിശയിലുള്ള വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ രാജ്യത്തെ കമ്ബനികള്‍ കൃത്യമായി നികുതി നല്‍കിയേ മതിയാകൂ. കള്ളപ്പണത്തിന്റെ ഉറവിടങ്ങളായ കടലാസു കമ്ബനികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും സര്‍ക്കാരിന് സാധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിയില്‍ 1.37 ലക്ഷം കോടിയുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14,800 കോടിയുടെ അനധികൃത സ്വത്തും കണ്ടുകെട്ടി. 99 ലക്ഷം പാന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.

സിംഗപ്പൂര്‍, മൗറീഷ്യസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള നികുതി ഉടമ്ബടികള്‍ പരിഷ്‌കരിക്കാന്‍ സാധിച്ചു. മറ്റു നിരവധി രാജ്യങ്ങളുമായി കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് ഉതകുന്ന പുതിയ ഉടമ്ബടികള്‍ ഉണ്ടാക്കാനും ഇക്കാര്യത്തില്‍ പുതിയ കൈമാറ്റങ്ങള്‍ സാധ്യമാക്കാനും സര്‍ക്കാരിന് സാധിച്ചു. കള്ളപ്പണം പിടികൂടുന്നതിന് സപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സാധിച്ചതും സര്‍ക്കാരിന്റെ വലിയ ചുവടുവയ്പാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *