നിര്‍മാതാവിനെതിരേ ലൈംഗിക ആരോപണവുമായി പ്രശസ്ത നടി

പ്രശസ്ത സിനിമാ നിര്‍മാതാവിനെതിരേ ഓസ്‌കാര്‍ പുരസ്‌കാരം നോമിനേഷന്‍ ലഭിച്ച നടിയുടെ ലൈംഗിക ആരോപണം. നിര്‍മാതാവ് നിരന്തരം തന്നെ വേട്ടയാടിയെന്നും വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നുവെന്നുമാണ് നടി ന്യൂയോര്‍ക്ക് ടൈംസിലെഴുത്തിയ ലേഖനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രിദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ സല്‍മ ഹയക് ആണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ രംഗത്തുവന്നിരിക്കുന്നത്.

 

വളരെ മോശമായ തരത്തിലാണ് നിര്‍മാതാവ് നടിയോട് പെരുമാറിയിരുന്നത്. കാണുന്ന വേളയിലെല്ലാം സെക്‌സിന് ആവശ്യപ്പെട്ടുവത്രെ. നിരസിച്ചപ്പോള്‍ ഹോട്ടലുകളിലും വന്നു. മറ്റു സിനിമാ ലൊക്കേഷനുകളിലും നിര്‍മാതാവ് എത്തി. ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് നടി ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.
പ്രമുഖരായ വനിതകള്‍

സിനിമാ മാധ്യമ ലോകത്തെ പ്രമുഖരായ വനിതകള്‍ താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ച മീ ടു കാംപയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട നിര്‍മാതാവാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍. എന്നാല്‍ ഒരുമാസത്തിലേറെയായി ഈ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ട്. ഇപ്പോഴിതാ പ്രമുഖ നടി തന്നെ തനിക്ക് നേരിട്ട ദുരിതം വിശദീകരിച്ചിരിക്കുന്നു.

 

 

സല്‍മയുടെ ഫ്രിദ

ന്യൂയോര്‍ക്ക് ടൈംസില്‍ സല്‍മ എഴുതിയ ലേഖനത്തിലാണ് ഹാര്‍വിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് നേരിട്ട ഓരോ മോശം പെരുമാറ്റങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ മുന്‍നിര നടിയായ സല്‍മ. ഫ്രിദ എന്ന ചിത്രത്തിലൂടെ ആഗോള ശ്രദ്ധ നേടിയ നടിയാണ് സല്‍മ.

മാനസിക നില തെറ്റുന്ന അവസ്ഥ

തനിക്ക് ഏറെ പേരും പ്രശസ്തിയും നേടിതന്ന ഫ്രിദയുടെ പേരില്‍ താന്‍ ഒരിക്കല്‍ പോലും സന്തോഷിച്ചിട്ടില്ലെന്നാണ് സല്‍മ പറയുന്നത്. ഇതിനുള്ള കാരണമായിട്ടാണ് ഹാര്‍വിയില്‍ നിന്ന് നേരിട്ട പ്രതികരങ്ങള്‍ വിശദീകരിച്ചത്. ആദ്യം ബഹുമാനം തോന്നിയ വ്യക്തിയില്‍ നിന്ന് തന്നെ ദുരിതം നേരിടേണ്ടി വന്നതുമൂലം മാനസികനില തെറ്റുന്ന അവസ്ഥയിലേക്കെത്തിയെന്നും സല്‍മ പറയുന്നു.

നരകതുല്യമീ കാലം

സിനിമയുടെ വിജയത്തില്‍ ഒരിക്കല്‍ പോലും സന്തോഷിച്ചിട്ടില്ല. മെക്‌സിക്കന്‍ ചിത്രകാരി ഫ്രിദ കൊഹ്ലോയുടെ കഥ പറയുന്നതായിരുന്നു ചിത്രം. ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന ചിത്രം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണ കാലം തനിക്ക് നരകതുല്യമായിരുന്നുവെന്ന് സല്‍മ പറഞ്ഞു.

ഹാര്‍വിയുടെ മോഹങ്ങള്‍

ഷൂട്ടിങിനിടെ ഹാര്‍വിയുടെ ലൈംഗികമോഹങ്ങള്‍ സഫലീകരിച്ചുകൊടുക്കണമെന്നായിരുന്നു സല്‍മയോടുള്ള ആവശ്യം. എന്നാല്‍ ഇക്കാര്യം നടി അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമ്മര്‍ദ്ദങ്ങളുണ്ടായത്. രാത്രി കാലങ്ങളില്‍ പോലും നടിയെ തേടി ഹാര്‍വി ഹോട്ടലുകളില്‍ എത്തി.

ആദ്യം ബഹുമാനം തോന്നി

ഹാര്‍വിയുടെ മിറാമാക്‌സ് എന്ന കമ്ബനിയായിരുന്നു ഫ്രിദയുടെ വിതരണം ഏറ്റെടുത്തിരുന്നത്. അഭിനയിക്കാന്‍ തന്നെ തിരഞ്ഞെടുത്തപ്പോള്‍ ഹാര്‍വിയോട് ബഹുമാനം തോന്നിയിരുന്നുവെന്ന് പറഞ്ഞ സല്‍മ പിന്നീട് വെറുപ്പിലേക്ക് നയിച്ച കാര്യങ്ങളും വിശദീകരിക്കുന്നു. വഴങ്ങിക്കൊടുക്കാത്തതിനാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയും ഹാര്‍വിയും ഉയര്‍ത്തി.

ആവശ്യങ്ങള്‍ ഇങ്ങനെ

ഹോട്ടലിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടും. സമ്മതിക്കാത്തതിനാല്‍ ലൊക്കേഷനില്‍ സ്ഥിരമായി വന്നു ആവശ്യമുന്നയിച്ചു. മറ്റു ചിത്രങ്ങളുടെ ലൊക്കേഷനുകളിലും എത്തി. കിടക്ക പങ്കിടണമെന്നായിരുന്നു ആദ്യ ആവശ്യം. ഒപ്പം കുളിക്കണമെന്നും ഹാര്‍വി ആവശ്യപ്പെട്ടത്രെ. അല്ലെങ്കില്‍ സല്‍മ കുളിക്കുന്നത് കണ്ടുനില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സല്‍മ എഴുതുന്നു.

പിന്നെയും… തുടര്‍ന്ന് ഭീഷണി

നഗ്‌നരായി മസാജ് ചെയ്തുതരാമെന്ന് മറ്റൊരിക്കല്‍ ആവശ്യപ്പെട്ടു. പലപ്പോഴും വദനസുരതത്തിനും നിര്‍ബന്ധിച്ചു. മറ്റൊരു സ്ത്രീയുമെന്ന് കിടക്കാന്‍ പറഞ്ഞു. ഒന്നിനും താന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് വധിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയത്.

കിടപ്പറ രംഗം കൂട്ടിച്ചേര്‍ത്തു

വധഭീഷണിക്ക് പുറമെ മറ്റു സിനിമാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. തന്റെ അഭിനയം ശരിയില്ലെന്ന് പറഞ്ഞു. വീണ്ടും വീണ്ടും ഓരോ രംഗങ്ങളും ചിത്രീകരിച്ചു. മറ്റു സംവിധായകരെ സ്വാധീനിച്ചു തനിക്കെതിരേ നീങ്ങി. ഫ്രിദയിലെ കിടപ്പറ രംഗം ഹാര്‍വിയുടെ സമ്മര്‍ദ്ദത്തോടെയാണ് കൂട്ടിച്ചേര്‍ത്തതെന്നും സല്‍മ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ നിരവധി

ഹാര്‍വിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫ്രിദയുടെ ചിത്രീകരണം മുടങ്ങുമെന്ന അവസ്ഥയും വന്നിരുന്നു. പക്ഷേ, വഴങ്ങാന്‍ തയ്യാറായില്ല. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍ തുടങ്ങിയ പുരസ്‌കാര നോമിനേഷന്‍ തനിക്ക് ലഭിച്ചെങ്കിലും സന്തോഷം തോന്നിയിരുന്നില്ലെന്നും കാരണം ഹാര്‍വിയായിരുന്നുവെന്നും സല്‍മ വിശദീകരിച്ചു.

ഓര്‍മപ്പെടുത്തലാണിത്

നേരത്തെ നിരവധി സിനിമാ നടിമാരും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് മേഖലയിലുള്ളവരും തങ്ങള്‍ക്ക് നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് തുറന്നുപറഞ്ഞിരുന്നു. തന്റെ തുറന്നുപറച്ചില്‍ കൂടി വരുമ്‌ബോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയുമെന്നാണ് കരുതുന്നതെന്ന് സല്‍മ പറഞ്ഞു. എല്ലാം തുറന്നുപറയാന്‍ വൈകിയാണെങ്കിലും സാധിക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിതെന്നും സല്‍മ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *