വഞ്ചനാകേസ് പ്രതിയായ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു

മലപ്പുറം: കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടിച്ച കേസില്‍ പ്രതിയായ പിവി അന്‍വര്‍ എംഎല്‍എക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിട്ടത് ചര്‍ച്ചയാകുന്നു. സംഭവത്തെ അനുകൂലിച്ചുംപ്രതികൂലിച്ചും പാര്‍ട്ടികകുള്ളില്‍തന്നെ വിഷയം ചര്‍ച്ചയായിട്ടുണ്ട്.

ശനിയാഴ്ച്ച ചുങ്കത്തറയില്‍ നടന്ന ചുങ്കത്തറ സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രവാസികളുടെയും കൂട്ടായ്മയില്‍ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ അന്‍വര്‍ അധ്യക്ഷനായി.

മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ 50 ലക്ഷം തട്ടിയതിന് ഏഴു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനാകുറ്റത്തിന് ഐ.പി..സി 420 പ്രകാരമാണ് മഞ്ചേരി പോലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. അബുദാബിയില്‍ ഓയില്‍ കമ്ബനി എന്‍ജിനീയറായ ഇടതുപക്ഷക്കാരന്‍കൂടിയായ സലീം പണം കിട്ടാത്തതിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും ജില്ലാ നേതൃത്വവും ഇടപെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ചുങ്കത്തറ സി.എച്ച്.സിയിലെ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ സമീപം പി.വി അന്‍വര്‍ എം.എല്‍.എ

വഞ്ചനാകേസ് പ്രതിയായ എം.എല്‍.എക്കൊപ്പം ആഭ്യന്തരമന്ത്രികൂടിയായ പിണറായി വേദി പങ്കിട്ടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ പിണറായി വിജയനെ അന്‍വര്‍ വാനോളം പുകഴ്ത്തിയെങ്കിലും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിലവിലുള്ള ജീവനക്കാരുടെ ഒഴിവ് നികത്താനും സ്റ്റാഫ് പാറ്റേണ്‍ പുതുക്കാനുമുള്ള അന്‍വറിന്റെ ആവശ്യത്തോടെ പിണറായി പ്രതികരിച്ചതേയില്ല. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ആരോഗ്യ പ്രഭാഷണമാണ് പിണറായി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *