കരിപ്പൂരില്‍ റണ്‍വേ വീണ്ടും അടച്ചിടും

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ജനുവരി 15 മുതല്‍ അടച്ചിടുന്നതിന്റെ മുന്നൊരുക്കങ്ങള്‍ത്തുടങ്ങി. വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടാം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

റണ്‍വേ റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ)നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടത്താനാണ് റണ്‍വേ ഭാഗികമായി അടച്ചിടുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് 24 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30വരെയും 3.30 മുതല്‍ ഏഴുമണിവരെയും റണ്‍വേ അടച്ചിടും.

25ന് സമ്മര്‍ ഷെഡ്യൂള്‍ നിലവില്‍ വരുന്നതിനാല്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഷെഡ്യൂളില്‍ വരുത്താന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ നിലവില്‍ ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ചാണ് കോഴിക്കോട്ടെ സര്‍വീസുകള്‍. ഇതില്‍ വിമാനക്കമ്ബനികള്‍ മാറ്റം വരുത്തേണ്ടതുണ്ട്. നിലവില്‍ ഏറ്റവും കുറവ് സര്‍വീസുകള്‍ നടക്കുന്ന സമയമാണ് റണ്‍വേ അടയ്ക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വേനല്‍ക്കാല ഷെഡ്യൂള്‍ വരുന്നതോടെ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി എട്ടുമണിവരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. റണ്‍വേയിലെ നിയന്ത്രണം ജൂണ്‍ 30വരെ തുടരും. ജൂണ്‍ 30നകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി കരുതുന്നത്.

ഇതനുസരിച്ച് വൈമാനികര്‍ക്ക് നോട്ടാം പുറപ്പെടുവിച്ചിരുന്നു. റണ്‍വേയിലെ അപ്രോച്ച് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ റണ്‍വേ അടച്ചിടാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്താനാവില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *