കുമ്മനംമത്സരിച്ചാല്‍ വോട്ടു കുറയും; ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയെ നിര്‍ദേശിച്ചത് കേന്ദ്രഘടകം

പാലക്കാട്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ നിയോഗിച്ചതിന് പിന്നില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സമിതി ഐക്യകണേ്ഠ്യനെ നിര്‍ദേശിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം വോട്ടു കുറഞ്ഞാല്‍ മാനക്കേടാകുമെന്ന കാരണത്താല്‍ കേന്ദ്രം തള്ളിയതായും കുമ്മനം മത്സരിച്ചാല്‍ കിട്ടാവുന്നതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍ പിള്ളയ്ക്കു കിട്ടിയേക്കുമെന്നാണ് വിലയിരുത്തുകയും ചെയ്തായിരുന്നു നടപടി.

നായര്‍ വോട്ടുകള്‍ കൂടുതലുള്ള ചെങ്ങന്നൂരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ കൂടി ആര്‍ജ്ജിക്കാന്‍ കഴിയുന്നയാള്‍ മത്സരിക്കണമെന്നാണ് വിലയിരുത്തല്‍. കുമ്മനത്തെ പരീക്ഷിച്ചാല്‍ വോട്ടുകുറയുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ന്യൂനപക്ഷങ്ങള്‍ കൂടി പരിഗണിക്കുന്ന രീതിയിലുള്ള സ്ഥാനാര്‍ത്ഥി വേണം ഇവിടെ മത്സരിക്കാന്‍. അക്കാര്യത്തില്‍ കുമ്മനത്തെക്കാള്‍ മികവുള്ളത് ശ്രീധരന്‍ പിള്ളയ്ക്കാണ്. 2016 ല്‍ മത്സരിച്ചപ്പോള്‍ ശ്രീധരന്‍പിള്ളയുടെ പ്രകടനം മികച്ചതാണെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ ന്‍ മത്സരിച്ചാല്‍ കൂടുതല്‍ മികവുണ്ടാകുമെന്ന സംസ്ഥാന നേതാക്കളുടെ വിലയിരുത്തലുകള്‍ കേന്ദ്രനേതൃത്വം തള്ളാന്‍ കാരണമായത്.

എന്‍എസ്എസിനൊപ്പം മറ്റു വിഭാഗങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ശ്രീധരന്‍പിള്ളയ്ക്ക് മുന്‍തൂക്കമുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു നിന്ന ശ്രീധരന്‍ പിള്ളയോട് കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയതായി വിവരമുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുമായി ബന്ധം ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെക്കൂടി കണക്കിലെടുത്താണ് തീരുമാനം ശ്രീധരന്‍പിള്ളയില്‍ എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യത്തിന് ആഴത്തില്‍ വേരുകളുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അതുകൊണ്ട് വിജയം ഉറപ്പാണെന്നുമാണ് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ പറഞ്ഞത്. വോട്ടു കുറയുന്ന സാഹചര്യം ഏതുവിധേനെയും ഒഴിവാക്കാനും അങ്ങിനെയുണ്ടായാല്‍ അത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *