ചെങ്കോട്ട വീഴുമോ, ത്രിപുരയെ ഉറ്റുനോക്കി രാജ്യം; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ഭരണകക്ഷിയായ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസല്ല. മറിച്ച്‌ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വരെ ഒന്നുമല്ലാതിരുന്ന ബിജെപിയാണ്.

25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ത്രിപുരയെ അഴിമതിയിലേക്ക് നയിച്ചുവെന്നും മാറ്റത്തിനായി വോട്ട് എന്ന മുദ്രാവാക്യവുമായാണ് ബിജെപി രംഗത്തുള്ളത്. 60അംഗ നിയമസഭയില്‍ 57 ഇടത്താണ് സിപിഐഎം മത്സരിക്കുന്നത്. ത്രിപുരയെ വിഭജിച്ച്‌ പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനത്തിനായി വാദിക്കുന്ന ഇന്റിജന്‍സ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ഇന്ത്യ[ ഐപിഎഫ്ടി] യുമായി സഖ്യത്തില്‍ 51 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ചെങ്കോട്ടയെ ഏത് വിധത്തിലും വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം.

ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വെകള്‍ പുറത്തുവന്നതോടെ ശക്തമായ പ്രചരണമാണ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിയത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി വിവിധ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

എന്നാല്‍ ജനങ്ങളുടെ ശക്തമായ പിന്തുണയുള്ള മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ തന്നെയാണ് ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ലളിത ജീവിതം നയിച്ച്‌ മുന്നോട്ട് പോകുന്ന മാണിക് സര്‍ക്കാരിനെ പോലുള്ള നേതാവാണ് ത്രിപുരയില്‍ സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശക്തി. ദന്‍പൂര്‍ മണ്ഡലത്തില്‍നിന്നാണ് മാണിക് സര്‍ക്കാര്‍ ജനവിധി തേടുന്നത്.

ഫെബ്രുവരി 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിനാണ്. 1993 മുതല്‍ സിപിഐഎം അധികാരത്തിലുള്ള ത്രിപുരയില്‍ ഏതുവിധേനെയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപിയെ സംബന്ധിച്ചും സിപിഐഎമ്മിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ത്രിപുരയിലെ ഫലസൂചനകള്‍.

ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാവുകയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് പാര്‍ട്ടിയ്ക്ക് ശക്തിയാകും. അതേസമയം സിപിഐഎമ്മിന്റെ വിജയം രാജ്യത്തിന്റെ മതേതരവിജയമായും, ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്കുള്ള തിരിച്ചടിയായും വിലയിരുത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *