ഇനി സാരിയും ചുരിദാറും മാത്രം;കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ്

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്‌കരണം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനും ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്‌സി, ഷൂസ്, സോക്‌സ്, ബെല്‍റ്റ് എന്നിവ ധരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നത്.

കമ്മീഷണറേറ്റ് ഓഫ് കോളേജ് എഡ്യൂക്കേഷനാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഡ്രസ് കോഡ് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വസ്ത്രങ്ങളുടെ നിറം തീരുമാനിക്കാന്‍ പ്രിന്‍സിപ്പില്‍മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 12നകമാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. നേരത്തെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവന്നിരുന്നു.

അതേസമയം കോളേജ് വിദ്യാര്‍ത്ഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡ്രസ് കോഡ് പരിഷ്‌കരിച്ചിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാദം. കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

പുറത്തുനിന്നുള്ളവരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കോളേജ് ക്യാമ്ബസിനുള്ളില്‍ പ്രവേശിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രസ് കോഡ് കൊണ്ടുവരാനുള്ളത് ഒരു നിര്‍ദേശം മാത്രമാണെന്നും യൂണിഫോമിന്റെ സ്‌റ്റൈലും നിറവും തീരുമാനിക്കാനുള്ള അധികാരം കോളേജുകളില്‍ അധിഷ്ഠിതമാണെന്നും വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *