മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിച്ച വലിയ ലക്ഷ്യം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍ തലമുറകളായി ആഗ്രഹിച്ച വലിയ ലക്ഷ്യമായ മത്സ്യബന്ധന തുറമുഖം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് മത്സ്യബന്ധന തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച്  തുറമുഖം യാഥാര്‍ഥ്യമാക്കലാണ് ഇനിയുള്ള ഉത്തരവാദിത്ത്വം. വേഗത്തില്‍ ഫണ്ട് അനുവദിച്ച് പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും നാടിന്റെ വികസനം ഉറപ്പാക്കുന്നതുമാകണം. ബജറ്റ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. അത് നിറവേറ്റാന്‍ സര്‍ക്കാറിന് പ്രാപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒട്ടും സമയം നഷ്ടപ്പെടുത്താതെ തുറമുഖ നിര്‍മാണ പ്രവൃത്തി നടത്തുമെന്നും പരപ്പനങ്ങാടി കടപ്പുറത്തെ ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സയൊരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പരിപാടിയില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ പി.കെ. അബ്ദുറബ് പറഞ്ഞു. തീരദേശ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ -ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തീരദേശ വൈദ്യുത പദ്ധതിയും ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപഹാരം നല്‍കി.

ഫിഷറീസ് -തുറമുഖ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടി.കെ. അനില്‍കുമാര്‍,  സൂപ്രണ്ടിങ് എഞ്ചിനീയര്‍ മോഹനന്‍, തദ്ദേശ സ്വയം ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ഒഡെപെക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.വി. ജമീല, ജില്ലാ പഞ്ചായത്തംഗങ്ങളായ ജമീല അബൂബക്കര്‍, ഹനീഫ പുതുപറമ്പ്, നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, തീരദേശ കോര്‍പ്പറേഷന്‍ പ്രതിനിധി കെ. രഘു തുടങ്ങിയവര്‍ സംസാരിച്ചു.

2012 ല്‍ 60 കോടി എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയാണ് പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം 100 കോടിയോളമാണ് നിലവില്‍ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. മത്സ്യ വിപണനം, സംസ്‌ക്കരണം, മത്സ്യ കയറ്റുമതി- ഇറക്കുമതി എന്നിവ ലക്ഷ്യമിട്ടാണ് പരപ്പനങ്ങാടി നഗരസഭയിലെ അങ്ങാടി കടപ്പുറത്തിന്റെ തെക്കെ അതിര്‍ത്തിയിലും ചാപ്പപ്പടി കടപ്പുറത്തിന്റെ വടക്കേ അതിര്‍ത്തിയിലുമായി ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കുന്നത്. 60 ശതമാനം സംസ്ഥാന വിഹിതവും 40 ശതമാനം കേന്ദ്ര വിഹിതവും ചെലവഴിച്ച് നിര്‍മിക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഹാര്‍ബര്‍ യാഥാര്‍ഥ്യക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *