ജില്ലയില്‍ ആറു ശതമാനം വര്‍ധന

മലപ്പുറം: ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 2015 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനവുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മൂന്നു മാസത്തിലൊരിക്കല്‍ ചേരുന്ന യോഗം റിസര്‍വ് ബാങ്ക് തിരുവനന്തപുരം മാനെജര്‍ കെ.പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് കൗണ്ടറുകളില്‍ നിന്ന് ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 2016 – 17 വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാന്‍ കെ.പി. ശിവദാസന്‍ പ്രകാശനം ചെയ്തു. ജില്ലയിലെ ബാങ്ക് നിക്ഷേപം 2015 ഡിസംബറില്‍ 24194 കോടിയായെയെന്നും പ്രവാസി നിക്ഷേപം 6639 കോടിയായെന്നും യോഗം വിലയിരുത്തി.

ജില്ലയിലെ 15 ബ്ലോക്കുകളിലും ഇപ്പോള്‍ സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വിവരങ്ങള്‍ ബാങ്കുകള്‍ നല്‍കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.കാര്‍ഷിക വായ്പകള്‍ വിപുലീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് ഇവ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് യോഗം തീരുമാനിച്ചു. നബാര്‍ഡ് ഡി.ഡി.എം. ജെയിംസ്.പി.ജോര്‍ജ്, ലീഡ് ബാങ്ക് മാനെജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, കാനറാ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *