കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി

ദുബൈ:  കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി. യുഎഇ സ്വദേശിയായ തൊഴിലുടമയെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ കേസിലാണ് ഫിലിപ്പീന്‍ യുവതി ജെന്നിഫര്‍ ഡാല്‍ക്കസിന്റെ(31) വധശിക്ഷ ദുബൈ കോടതി റദ്ദാക്കിയത്.

2014 ഡിസംബറില്‍ ആണു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മേയില്‍ അല്‍ഐന്‍ കോടതി ജെന്നിഫറിനു വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

സ്വയം രക്ഷപെടാനായാണ് മുതലാളിയെ കൊലപ്പെടുത്തേണ്ടി വന്നതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി മുതലാളി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു മരണം സംഭവിച്ചതെന്നും കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും യുവതി കോടതിയെ ബോധ്യപ്പെടുത്തി.

ശിക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ജയില്‍ മോചിതയായ ജെന്നിഫര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയതായി അബുദാബിയിലെ ഫിലിപ്പീസ് എംബസി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പതിനാറു മാസത്തെ ജയില്‍ വാസത്തിനു ശേഷം തിരിച്ചു നാട്ടിലെത്തിയ മകളെ കണ്ണീരോടെയാണു മാതാപിതാക്കള്‍ സ്വീകരിച്ചത്.

നാട്ടിലേക്കു പുറപ്പെടും മുന്‍പ് എംബസി ഉദ്യോഗസ്ഥരെ കാണാന്‍ സാധിക്കാതിരുന്നതിനാല്‍ അവര്‍ക്കായി കൈകൊണ്ടെഴുതിയ ഒരു നന്ദി കത്ത് ജെന്നിഫര്‍ ഏല്‍പ്പിച്ചിരുന്നു. കേസ് നടക്കുന്ന കാലഘട്ടം മുഴുവന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും ഫിലിപ്പീന്‍ സര്‍ക്കാരിനും ഹൃദയംനിറഞ്ഞ നന്ദി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു കത്ത്.

ജെന്നിഫറിനായി ഫിലിപ്പീന്‍ സര്‍ക്കാര്‍ പ്രത്യേക അഭിഭാഷകരെ നിയമിക്കുകയും കേസ് നടത്തുകയുമായിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു തിരിച്ച മറ്റ് 86 പേര്‍ക്കൊപ്പമാണു ജെന്നിഫര്‍ മനിലയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *