കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്ബത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

അതേസമയം വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചു.സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. നിയമസഭാനടപടികളില്‍ പങ്കെടുക്കാം, ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിധി സ്റ്റേ ചെയ്യണമെന്നും അയോഗ്യത വന്നാല്‍ മണ്ഡലത്തിന് നിയമസഭയില്‍ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് സ്റ്റേ അപേക്ഷയില്‍ കാരാട്ട് റസാഖ് ആവശ്യപ്പെട്ടിരുന്നു.

കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച്‌ പ്രചരണം നടത്തിയെന്നാണ് പരാതി. എതിര്‍സ്ഥാനാര്‍ഥി സാമ്ബത്തിക തട്ടിപ്പു നടത്തിയെന്നു പ്രചരിപ്പിച്ചു. 583 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് ജയിച്ചത്.

വിജയി ആയി പ്രഖ്യാപിക്കണമെന്ന എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വന്‍ ചര്‍ച്ചയായിരുന്നു. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മല്‍സരിച്ചത്.

കേസിനുപിന്നില്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയവിരോധമെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. നിരപരാധിത്വം സുപ്രീംകോടതിയില്‍ തെളിയിക്കും, ഹൈക്കോടതി തെറ്റിദ്ധരിച്ചു. തുടര്‍നടപടികള്‍ എല്‍ഡിഎഫ് നേതൃത്വവുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *