ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരി മൂന്നാം പ്രതി,​ അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കും

ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലെ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തു. കേസിലെ മൂന്നാം പ്രതിയാണ് രവി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക,​ മുംബയ് പൊലീസിന്റെ നടപടികള്‍ക്ക് ശേഷമായിരിക്കും ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

സെനഗളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിട്ടുനല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *