ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി…. പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!

ദില്ലി: റാഫേല്‍ കേസില്‍ നരേന്ദ്ര മോദിയെ സുപ്രീം കോടതി വരെ കള്ളനായി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മാപ്പുപറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിന് സുപ്രീം കോടതി കോടതിയലക്ഷ്യ കേസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ചൗക്കിദാര്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ കോടതിയെ ചേര്‍ത്തത് തനിക്ക് പറ്റിയ തെറ്റാണ്. അതില്‍ ഖേദിക്കുന്നു. കോടതിയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മാപ്പുപറയാന്‍ താന്‍ ഒരുക്കമല്ല. പരാതി നല്‍കിയ ബിജെപി എംപി മീനാക്ഷി ലേഖി രാഷ്ട്രീയ നേട്ടത്തിനായി തന്റെ പ്രസ്താവനയെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നെങ്കില്‍ കോടതിയലക്ഷ്യത്തിന് രാഹുലിനെതിരെ നടപടിക്ക് കോടതി തീരുമാനിക്കുകയായിരുന്നു. റാഫേല്‍ കേസിലും ഇതോടൊപ്പം വാദം കേള്‍ക്കുന്നുണ്ട്. അതേസമയം രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാവേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ചൗക്കിദാര്‍ കള്ളനാണ് എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞില്ലെന്നും, അത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു മീനാക്ഷി ലേഖി പറഞ്ഞിരുന്നു.

അതേസമയം രാഹുലിന്റെ പരാമര്‍ശത്തില്‍ കോടതിയെ കൊണ്ടുവന്നതില്‍ തെറ്റുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞ് കഴിഞ്ഞു. പക്ഷേ അതില്‍ മാപ്പുപറയാന്‍ സാധിക്കില്ല. കാരണം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്. റാഫേല്‍ അഴിമതിയില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. അത് കോടതിയലക്ഷ്യമല്ലേയെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *