അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

പത്തനംതിട്ട:  2,20,000 രൂപ പിടിച്ചെടുത്തു രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5651 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുകയും രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 2,20,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളാണ് ഇവ പിടിച്ചെടുത്തത്. വാഹനപരിശോധനയില്‍ അനധികൃതമായി കടത്തിയ 1000 ഡിറ്റണേറ്റര്‍, 1200 ജലാറ്റിന്‍ സ്റ്റിക്ക്, 750 എം. സേഫ്ടി ഫ്യൂസ് എന്നിവ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതുവരെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് 4124 വാഹനങ്ങളും സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് 4135 വാഹനങ്ങളും പരിശോധിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ള പ്രചാരണസാമഗ്രികളാണ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീം, വീഡിയോ സര്‍വെയിലന്‍സ് ടീം, ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു വേണ്ടി അനധികൃത പണം, മദ്യം, തുടങ്ങിയവ കൊണ്ടു പോകുന്നതും സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നത് തടയുന്നതിനും കസ്റ്റഡിയില്‍ എടുക്കുന്നതിനും വേണ്ടിയാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. അനധികൃത പണം, മദ്യം എന്നിവ തടയുന്നതിന് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയാണ് സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡിന്റെ ദൗത്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളും ജാഥകളും നിരീക്ഷിക്കുന്നതിനും വീഡിയോയില്‍ പകര്‍ത്തുന്നതിനുമായി ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വീതം വീഡിയോ സര്‍വെയിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *