കാക്കിക്കുള്ളില്‍ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍; പോലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച്‌ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: പോലീസ് വകുപ്പിലെ തപാല്‍ വോട്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും ആരോപണത്തില്‍ പോലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ആരോപണത്തെ കുറിച്ച്‌ അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി, കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലീസ് വകുപ്പിലെ തപാല്‍ വോട്ടുകളില്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കിയെന്നാണ് ആക്ഷേപമുയര്‍ന്നത്. ഇതേതുടര്‍ന്ന് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തപാല്‍ ബാലറ്റില്‍ ക്രമക്കേട് കാണിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ക്ക് നല്‍കിയ തപാല്‍ ബാലറ്റുകള്‍ പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം ഭരണഘടനയുടെ 329ാം വകുപ്പ് പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തട്ടിപ്പോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *