പിന്തുണ നല്‍കാന്‍ പോലും ഭയക്കണം; വിനായകനെ കുറിച്ച്‌ ദീപാ നിശാന്ത്

വിയാനകനെതിരെ സൈബര്‍ ആക്രമണം തുടരുമ്ബോള്‍ താരത്തെ പിന്തുണച്ച്‌ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. അയാള് പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും വരാനില്ല. തിരക്കഥയെഴുതാതെ തന്നെ അയാള്‍ സംവിധാനം ചെയ്ത മൂര്‍ച്ചയുള്ള ഒരു ‘സാമൂഹ്യവിമര്‍ശനചിത്ര ‘മാണ് അയാളുടെ ഇപ്പോഴത്തെ പ്രൊഫൈലെന്ന് ദീപ പ്രതികരിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഞാനൊരു അയ്യങ്കാളി ചിന്താഗതിക്കാരനായ മനുഷ്യനാണ്.ഒരു ഫെറാരി കാറില്‍ വരാന്‍ പറ്റുമെങ്കില്‍ അങ്ങനെതന്നെ വരണം എന്നാണ് എന്റെ ചിന്ത. അല്ലാതെ ഒരു പുലയനാണെന്ന് പറഞ്ഞിട്ട് ഞാനൊരിക്കലും പുറകോട്ട് പോകില്ല.പറ്റുമെങ്കില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.’

പോയിന്റ് ബ്ലാങ്കില്‍ ജിമ്മിയുമായുള്ള അഭിമുഖത്തിനിടെ വിനായകന്‍ പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ‘അര്‍ത്ഥം കിട്ടിയാലുള്ള അര്‍ദ്ധരാത്രിയിലെ കുടപിടിക്കലായി ‘വ്യാഖ്യാനിച്ച്‌ അയാളുടെ പേജില്‍പ്പോയി സൈബര്‍വിരേചനങ്ങള്‍ നടത്താം. അയാള്‍ക്കെന്ത് തേങ്ങയാണ്?

‘കമ്മട്ടിപ്പാടങ്ങളില്‍’ ഒതുങ്ങാന്‍ വിധിക്കപ്പെട്ട ‘ ദളിത് ദൈന്യതയുടെ ഉടല്‍രൂപമല്ല അയാള്‍. കറുപ്പിനെ പരിഹസിച്ചും കള്ളനാക്കിയും ചിരിച്ചും തൊഴിച്ചും രസിച്ച ‘ജാതി’ ശരീരങ്ങളുടെ അതിരുകളില്‍ നിന്നും സിനിമയെ വഴിതിരിച്ചുവിട്ടവനാണ്. കമ്മട്ടിപ്പാടത്തിലെ പരാജിതന്റെ മുഖമല്ല ജീവിതത്തില്‍ അയാള്‍ക്കുള്ളത്.’ കൊടുങ്കാറ്റിനും ഇടിവെട്ടിനും ഇടയില്‍ നിന്നു കൊണ്ട് ഗര്‍ജ്ജിക്കുകയാണ് നമ്മുടെ കടമ !’ എന്ന മയക്കോവ്സ്കി വാക്കുകള്‍ അയാളില്‍ക്കേള്‍ക്കാം.

അവാര്‍ഡ് കിട്ടിയപ്പോള്‍ ‘അമ്മയ്ക്ക് മുത്തം കൊടുക്കാന്‍ ‘ പത്രക്കാര് പറഞ്ഞപ്പോ ‘ജീവിതത്തില്‍ എനിക്കഭിനയിക്കണ്ടാ ‘ന്ന് തീര്‍ത്തങ്ങ് പറഞ്ഞോനാണ്. നിങ്ങള്‍ക്ക് കണ്ണ് നനയ്ക്കാനും മൂക്കു ചീറ്റാനും വേണ്ടി അയാള്‍ ഇല്ലായ്മക്കഥകള്‍ പറഞ്ഞ് വരില്ല.

അയാള് പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും വരാനില്ല..

തിരക്കഥയെഴുതാതെ തന്നെ അയാള്‍ സംവിധാനം ചെയ്ത മൂര്‍ച്ചയുള്ള ഒരു ‘സാമൂഹ്യവിമര്‍ശനചിത്ര ‘മാണ് അയാളുടെ ഇപ്പോഴത്തെ പ്രൊഫൈല്‍ .അയാള്‍ എത്ര ഗംഭീരമായാണ് തന്റെ രാഷ്ട്രീയം ആ പേജിലൂടെ പങ്കുവെച്ചത്! കവര്‍ ഫോട്ടോയിലെ അയ്യനും പ്രൊഫൈല്‍ ഫോട്ടോയിലെ ‘കാളി’യും ചേര്‍ത്തു വെച്ചാല്‍ ‘അയ്യങ്കാളി’!

അതു തന്നെയാണ് അയാളുടെ രാഷ്ട്രീയം.

ഒന്നടിച്ചാല്‍ തിരിച്ചു രണ്ടടി ‘ എന്ന അയ്യങ്കാളിയുടെ മുദ്രാവാക്യം സിരകളിലുള്‍പ്പേറുന്നവനെയാണ് ‘മിത്രങ്ങള് ‘മര്യാദ പഠിപ്പിക്കാന്‍ നോക്കണത്. ഇന്‍ബോക്സിലുള്ള മര്യാദ പഠിപ്പിക്കലായോണ്ട് പ്രശ്നമില്ല. നേരിട്ട് ചെല്ലണ്ട. ഓഷോ സൂക്തങ്ങളും അച്ചടിഭാഷയുമൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കണ്ട.കാല് മടക്കിയുള്ള അയ്യങ്കാളി മോഡല്‍ അടിയാവും മറുപടി.

പിന്തുണ നല്‍കാന്‍ പോലും ഭയക്കണം.

‘ഒരുത്തന്റേം പിന്തുണ കണ്ടല്ല ഞാന്‍ പറയാനുള്ളത് പറയണതെ’ന്ന് പറഞ്ഞ് പിന്തുണക്കാരെപ്പോലും അയാളങ്ങ് ചമ്മിച്ചുകളയും.

അതോണ്ട് പിന്തുണയൊന്നുമില്ല.

‘തൊട്ടപ്പന്‍’ ഇറങ്ങിയ അന്നന്നെ കാണും. അത്രതന്നെ!

Leave a Reply

Your email address will not be published. Required fields are marked *