അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്

ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ ലിസ്റ്റ് പ്രകാരം പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായി. 3 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. തഴയപ്പെട്ടവരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അന്തിമ ലിസ്റ്റ് പ്രകാരം 19,06,657 പേരാണ് പുറത്തായത്. 3,11,21,004 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 6 മാസത്തിനുള്ളില്‍ അപ്പീലില്‍ തിരുമാനം കൈക്കൊള്ളണം.ഒഴിവാക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും. ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാന്‍ 1000 ട്രൈബ്യൂണലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.

ട്രൈബ്യൂണല്‍ തീരുമാനം പ്രതികൂലമായാല്‍ ആളുകള്‍ക്ക് ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എല്ലാ നിയമ നടപടികളും തീരുന്നതുവരെ ആരെയും തടവില്‍ വയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പട്ടിക പുറത്തുവിട്ടതിന്‍റെ പശ്ചാത്തലത്തില്‍ അസമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10,000 പാരാമിലിറ്ററി ഫോഴ്സിനെ പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

1951 ലാണ് ആദ്യമായി അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1971 മാര്‍ച്ച്‌ 25 ന് ശേഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി അസമിലേക്ക് നുഴഞ്ഞുകയറിയവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2013 ലാണ് പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹരായ നിരവധി പേര്‍ പുറത്തായിരുന്നു. 36 ലക്ഷത്തോളം പേരാണ് പരാതി ഉയര്‍ത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം പിഴവുകള്‍ പരിഹരിച്ച്‌ 2019 ജൂണ്‍ 26 ന് മറ്റൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നും 1,02,462 പേര്‍ ഒഴിവാക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *