അയോധ്യ: മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് പുന:പരിശോധനാ ഹര്‍ജി നല്‍കാനാവില്ലെന്ന് അഭിഭാഷകന്‍

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാനുളള അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെ തളളി അഖിലേന്ത്യ ഹിന്ദു മഹാസഭ അഭിഭാഷകന്‍ രംഗത്ത്. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കക്ഷിയല്ലെന്നും അതുകൊണ്ട് തന്നെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി.

‘കേസിലെ കക്ഷികള്‍ക്ക് മാത്രമേ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കുകയുളളൂ. സുന്നി വഖഫ് ബോര്‍ഡാണ് കേസിലെ കക്ഷി എന്നിരിക്കേ അവരാണ് പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കേണ്ടത്’ എന്നും ഹിന്ദു മഹാസഭാ അഭിഭാഷകന്‍ വ്യക്തമാക്കി.

‘കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാന്‍ മുസ്ലീം കക്ഷികള്‍ക്ക് സാധിച്ചില്ല എന്ന വിധിയിലേക്ക് സുപ്രീം കോടതി എത്തിയത്. ആ വിധിയില്‍ എങ്ങനെയാണ് തെറ്റ് കണ്ടെത്താന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് സാധിക്കുന്നത്’ എന്നും വരുണ്‍ സിന്‍ഹ ചോദിക്കുന്നു. വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാനുളള നീക്കത്തിന് എതിരെയാണ് സുന്നി വഖഫ് ബോര്‍ഡ്. കേസിലെ മറ്റൊരു പ്രധാന കക്ഷിയായ ഇഖ്ബാല്‍ അന്‍സാരിയും പുനപരിശോധന വേണ്ട എന്ന നിലപാടിലാണ്.

ലഖ്‌നൗവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് പുനപരിശോധനാ ഹര്‍ജി നല്‍കാനും തര്‍ക്ക ഭൂമിക്ക് പകരം നല്‍കിയ 5 ഏക്കര്‍ ഭൂമി നിരസിക്കാനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചത്. സുപ്രീം കോടതി വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും പകരം പളളി സാധ്യമല്ല എന്നുമാണ് ബോര്‍ഡ് അംഗം സഫര്‍യാബ് ജിലാനി പ്രതികരിച്ചത്. കേസില്‍ കക്ഷി അല്ലാത്തത് കൊണ്ട് തന്നെ എട്ടോളം മുസ്ലീം കക്ഷികളില്‍ ഒരാളെങ്കിലും പിന്തുണച്ചാലേ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് സാധിക്കുകയുളളൂ.

Leave a Reply

Your email address will not be published. Required fields are marked *