വേണ്ടി വന്നാല്‍ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തും: ‘കര്‍ത്താവിന്റെ നാമത്തില്‍’ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കാത്ത പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. കേരളകൗമുദി ഫ്ലാഷിനോട് സംസാരിക്കവെയാണ് സിസ്റ്റര്‍ ലൂസി ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ലൂസി കളപ്പുര ‘കര്‍ത്താവിന്റെ നാമത്തില്‍’ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു.

ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ സൈബറിലടത്തിലെല്ലാം പതിവ് പോലെ ആക്രമം തുടങ്ങിയിട്ടുണ്ട്. ഇതിനൊന്നും മറുപടി പറയാനില്ല. കേസ് നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിയമം ഇപ്പോഴും അവര്‍ക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്. ആത്മകഥയില്‍ പറയുന്ന കാര്യങ്ങളിലെല്ലാം ഉറച്ച്‌ നില്‍ക്കുന്നു. സഭയ്ക്ക് തിരുത്താനുള്ള അവസരമാണിതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തുന്നു.

വിവാഹം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിന് പകരം കീഴ്വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടതെന്നും ലൂസി ആത്മകഥയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *