ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറായി ദില്ലി; വിവാഹങ്ങളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, ഇളവുകള്‍

ദില്ലി: രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കവെയാണ് പ്രതിസന്ധി ഏറെകുറെ നീങ്ങിയെന്ന സൂചന കെജ്രിവാള്‍ നല്‍കിയത്. ദില്ലി വീണ്ടും തുറക്കാന്‍ സമയമായിരിക്കുന്നു. തലസ്ഥാനം കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

4122 കൊറോണ കേസുകളാണ് ദില്ലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1256 പേര്‍ക്ക് രോഗം ഭേദമായി. 64 പേര്‍ മരിക്കുകയും ചെയ്തു. ഇനിയും ദില്ലി അടച്ചിടില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. പൂര്‍ണമായി തുറക്കുകയുമില്ല. ഭാഗികമായ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ സീല്‍ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗ്രീന്‍ സോണില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണം. ഷോപ്പുകള്‍ ഒറ്റ-ഇരട്ട അക്ക നമ്ബര്‍ അടിസ്ഥാനത്തില്‍ തുറക്കും. സ്വകാര്യ കമ്ബനികളുടെ ഓഫീസുകള്‍ തുറക്കാം. 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഐടി, അവശ്യ വസ്തു നിര്‍മാണം യൂണിറ്റുകള്‍ എന്നിവയും തുറക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.

അവശ്യ വസ്തുക്കള്‍ക്കുള്ള ഇ-കൊമേഴ്‌സ്, ഐടി സേവനങ്ങള്‍, കാള്‍ സെന്ററുകള്‍, സംഭരണ ശാലകള്‍, സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകള്‍ എന്നിവയുടെ ഓഫീസുകളെല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രധാന വിപണികളായ കൊണോട്ട് പ്ലേസ്, ഖാന്‍ മാര്‍ക്കറ്റ് എന്നിവ അടച്ചിടും. ഇവിടെയുള്ള അവശ്യ വസ്തു വില്‍പ്പന കടകള്‍ തുറക്കും. ജനവാസമുള്ള മേഖലയിലെ കടകളും തുറക്കാം.

ടെക്‌നീഷ്യന്‍, പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം ജോലി ചെയ്യുന്നതിന് അനുമതിയുണ്ട്. പൊതുഗതാഗതം ഉണ്ടാകില്ല. എന്നാല്‍ നാലു ചക്ര, ഇരുചക്ര സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. ഏത് വാഹനങ്ങളിലും രണ്ടു പേരെ മാത്രമേ അനുവദിക്കൂ. വിവാഹത്തിന് പരമാവധി 50 പേര്‍ പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗതം, മാളുകള്‍, മാര്‍ക്കറ്റുകള്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവയെല്ലാം അടച്ചിടും. മത കേന്ദ്രങ്ങള്‍ തുറക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *