വന്‍തുക വാഗ്ദാനം ചെയ്തു, ചെന്നുവീണത് സെക്‌സ് റാക്കറ്റില്‍; ‘കസ്റ്റമറോട്’ യാചിച്ച്‌ 45കാരി; രക്ഷകനായി മകന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് 45കാരിയെ രക്ഷിച്ചു. കൂടുതല്‍ ശമ്ബളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്‌സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. ‘കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച്‌ അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്.

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്‌സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. അതിനിടെ പുനെയില്‍ കൂടുതല്‍ ശമ്ബളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേന സെക്‌സ് റാക്കറ്റ് സമീപിച്ചു. സെക്‌സ് റാക്കറ്റിന്റെ വാക്കില്‍ വിശ്വസിച്ച സ്ത്രീയെ 2019ല്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനിടെ, കസ്റ്റമറിനോട് 45കാരി സഹായിക്കണമെന്ന് കരഞ്ഞ് പറഞ്ഞു. മകന്റെ ഫോണിലേക്ക് വിളിച്ച്‌ കാര്യങ്ങള്‍ പറയണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കൂടാതെ സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ചുകൊടുക്കാനും സഹായിക്കാനും അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച്‌ മകന്‍ പൊലീസിനെ വിളിച്ച്‌ അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് വഴിതെളിയിച്ചത്. പുനെ, കൊല്‍ക്കത്ത പൊലീസുകള്‍ സംയുക്തമായി സ്ഥലത്ത് റെയ്ഡ് നടത്തിയാണ് സ്ത്രീയെ മോചിപ്പിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 45കാരിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് മകനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *