കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മൂഴിക്കലില്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടായത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ സജ്ജമാണ്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാവണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി ആളുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്വയം നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

നിലവില്‍ കോഴിക്കോട് താലൂക്കില്‍ നാല് ഇടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നത്. വേങ്ങേരി വില്ലേജില്‍ സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്ബ് സജ്ജമാക്കിയിട്ടുള്ളത്. പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്ബ് സജ്ജമാക്കിയത്.

കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, തുറയൂര്‍, ചെങ്ങോട്ടുകാവ്, പയ്യോളി, ചേമഞ്ചേരി വില്ലേജുകളിലും വെള്ളം കയറിയിട്ടുണ്ട്. ക്യാമ്ബുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. വടകര താലൂക്കില്‍ നടക്ക് താഴെ വില്ലേജില്‍ പാലോളി പാലത്തിന് സമീപം വെള്ളം കയറിയിട്ടുണ്ട്. ആളുകളെ ക്യാമ്ബിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവികളായ എ.വി ജോര്‍ജ്ജ്, ഡോ.എ ശ്രീനിവാസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *