സമാധാനം, അഭിവൃദ്ധി, സ്ഥിരത ഉറപ്പാക്കി, ഇന്ത്യ പസഫിക്കില്‍ ക്വാഡിന്റെ നേട്ടം പറഞ്ഞ് പ്രധാനമന്ത്രി

ടോക്യോ: ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആക്രമണാത്മക നയങ്ങള്‍ക്കെതിരെ ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ നിര്‍ണായക കാര്യങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജപ്പാന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. ലോകത്ത് സുപ്രധാനമായൊരു ഇടം ക്വാഡ് നേടിയെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത് നേടിയെടുക്കാനായത്. ഇന്തോ-പസഫിക് മേഖലയിലെ പല കാര്യങ്ങളും നടപ്പാക്കാനുള്ള അജണ്ടയുമായി ഈ സഖ്യം ഇനിയും മുന്നോട്ട് പോകും. നല്ലതിനൊപ്പം നില്‍ക്കുന്നവരാണെന്ന പ്രതിച്ഛായ ക്വാഡ് ഉറപ്പിക്കുമെന്നും മോദി പറഞ്ഞു.

ഒരുപാട് മേഖലയില്‍ ക്വാഡിന് പരസ്പര സഹകരണത്തോടെ മുന്നേറാന്‍ സാധിച്ചു. അതിന് അംഗ രാജ്യങ്ങളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതുണ്ട്. വാക്‌സിന്‍ വിതരണം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടി, ദുരന്തനിവാരണ മാനേജ്‌മെന്റ്, സാമ്ബത്തിക സഹകരണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ക്വാഡ് രാജ്യങ്ങള്‍ ഇന്തോ പസഫിക്കില്‍ സമാധാനം, അഭിവൃദ്ധി, സ്ഥിരത എന്നിവ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയെ കൂടാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലയ്ക്കായി യുഎസ് സുഹൃദ് രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെയുള്ള റഷ്യയുടെ അധിനിവേശം ഈ ലക്ഷ്യത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്. ആഗോള സമാധാനം, രാജ്യത്തിന്റെയും മേഖലയുടെയും പരമാധികാരം എന്നിവ പ്രധാനപ്പെട്ടതാണെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം വെല്ലുവിളിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയില്‍ ഇത്തരമൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് കിഷിദ വ്യക്തമാക്കി.

ഇന്തോ-പസഫിക് രാജ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. പ്രതിരോധവും സമുദ്രതല സഹകരണവും ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി എന്നിവരുമായി മോദി പ്രത്യേകം ഉഭയ കക്ഷി ചര്‍ച്ചകളും നടത്തി. ചൈനയുടെ തുടര്‍ച്ചയായിട്ടുള്ള സൈനിക നീക്കങ്ങള്‍ ഇന്ത്യ അടക്കമുള്ളവര്‍ക്ക് വെല്ലുവിളിയായി മാറുന്ന ഘട്ടത്തിലാണ് ക്വാഡ് ഉച്ചകോടി നടന്നിരിക്കുന്നത്. ചൈനയെ പ്രതിരോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുന്നത് തടയുകയാണ് യുഎസ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *