രാജ്യസഭ തിരഞ്ഞെടുപ്പ്: ആരും കൂറുമാറരുത്, ഖാര്‍ഗെയേയും ബാഗേലിനേയും നിരീക്ഷകരാക്കി കോണ്‍ഗ്രസ്

ദില്ലി: ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബാഗേല്‍ എന്നിവരെ നിരീക്ഷകരായി നിയമിച്ച്‌ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി.

മഹാരാഷ്ട്രയുടെ നിരീക്ഷകനായി ഖാര്‍ഗെയും ഹരിയാനയുടെ നിരീക്ഷകരായി ബഗേലിനെയും രാജീവ് ശുക്ലയെയും രാജസ്ഥാനില്‍ ടിഎസ് സിങ് ദിയോയേമാണ് നിയമിച്ചിരിക്കുന്നത്.

ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രാജ്യസഭാ (ആര്‍എസ്) തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഹരിയാനയിലും രാജസ്ഥാനിലും ബി ജെ പി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിനെ നേരിടുന്നത്. രണ്ട് സീറ്റുകള്‍ ഒഴിവുവന്ന ഹരിയാനയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിനും ബി ജെ പിക്കും ഓരോ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും മാധ്യമ മുതലാളി കാര്‍ത്തികേയ ശര്‍മയെ സ്വതന്ത്രനായി ബി ജെ പി രംഗത്ത് ഇറക്കിയതോടെ മത്സരം മുറുകയായിരുന്നു.

ഹരിയാന മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ്മയുടെ മരുമകനും വിനോദ് ശര്‍മ്മയുടെ മകനുമാണ് ശര്‍മ്മ. ഇരുവരും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ അടുത്ത ആളുകളുമാണ്. കോണ്‍ഗ്രസിന് ജയിക്കാന്‍ 31 വോട്ടുകള്‍ വേണം, അത്രയും എം എല്‍ എമാരും സഭയില്‍ പാര്‍ട്ടിക്കുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ക്രോസ് വോട്ടിങ്ങിലാണ് ബി ജെ പി യുടെ ശ്രദ്ധ.

രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ തിവാരിയുടെ മൂന്നാമത്തെ സീറ്റില്‍ വിജയിക്കാന്‍ 15 വോട്ടുകള്‍ കൂടി വേണം. ബി ജെ പി മുന്‍ മന്ത്രി ഘനശ്യാം തിവാരിയെയും മാധ്യമ മുതലാളി സുഭാഷ് ചന്ദ്രയെ സ്വതന്ത്രനായി രണ്ടാം സീറ്റിലേക്കുമാണ് മത്സരിപ്പിക്കുന്നത്

മഹാരാഷ്ട്രയില്‍, ശിവസേനയും ബി ജെ പിയും രാജ്യസഭയുടെ ആറാം സീറ്റില്‍ മത്സരിക്കും, മത്സരരംഗത്തുള്ള ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ആരും – ഭരണകക്ഷിയായ മഹാ വികാസ് അഘാദി (എം‌വി‌എ) യിലെ നാല് പേരും ബി ജെ പിയുടെ മൂന്ന് പേരും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നില്ല. നാല് സീറ്റുകളിലേക്ക് ജൂണ്‍ 10 ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടാം സീറ്റിലേക്ക് മന്‍സൂര്‍ അലി ഖാനെയും നിര്‍ത്തി. ജയറാം രമേശാണ് മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Leave a Reply

Your email address will not be published. Required fields are marked *