ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ; തെറിപ്പിച്ചത് സൗദി അറേബ്യയെ

ന്യൂദല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി മാറിയത്.

ഇറാഖാണ് ഒന്നാമത്. മേയ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനേഴ്‌സിന് പ്രതിദിനം 819,000 ബാരല്‍ (ബിപിഡി) റഷ്യന്‍ എണ്ണ ലഭിച്ചു എന്നാണ് വ്യാപാര സൂചികകളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്.

ഇത് ഇതുവരെയുള്ള ഒരു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഏപ്രിലില്‍ ഇത് 277,00 ആയിരുന്നു. യുക്രെയ്‌നിലെ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ പല എണ്ണ ഇറക്കുമതിക്കാരെയും മോസ്‌കോയുമായുള്ള വ്യാപാരം ഒഴിവാക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഇതോടെ കുറഞ്ഞ വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കാന്‍ റഷ്യ നിര്‍ബന്ധിതമായിരുന്നു.

ഇതോടെ ഉയര്‍ന്ന ചരക്ക് ചെലവ് കാരണം അപൂര്‍വ്വമായി റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് വാങ്ങാനുള്ള അവസരം കൈവന്നു. മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 16.5% റഷ്യന്‍ ഗ്രേഡുകളാണ്. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇത് ഏകദേശം 59.5% ആയി കുറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ ആഫ്രിക്കന്‍ എണ്ണയുടെ വിഹിതം ഏപ്രിലിലെ 5.9 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നൈജീരിയന്‍, അംഗോളന്‍ ഗ്രേഡുകള്‍ ആവശ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകള്‍ കാരണം ചൈന അംഗോളന്‍ ഗ്രേഡുകളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. അതിനാല്‍ ഈ ബാരലുകളില്‍ ചിലത് യൂറോപ്പിലേക്കും ചിലത് ഇന്ത്യയിലേക്കും പോകുന്നു, ”റെഫിനിറ്റീവ് അനലിസ്റ്റ് എഹ്സാന്‍ ഉല്‍ ഹഖ് പറഞ്ഞു.

വിലകുറഞ്ഞ റഷ്യന്‍ ബാരലുകളുടെ ലഭ്യതയ്ക്ക് പുറമെ, മിഡില്‍ ഈസ്റ്റേണ്‍ ഓയിലിന്റെ ഉയര്‍ന്ന ഔദ്യോഗിക വില്‍പ്പന വിലയും നൈജീരിയന്‍ ക്രൂഡ് വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനര്‍മാരെ പ്രേരിപ്പിച്ചു. മെയ് മാസത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി മൊത്തം 4.98 ദശലക്ഷം ബി പി ഡി ആയിരുന്നു, ഇത് 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സംസ്ഥാന റിഫൈനര്‍മാര്‍ വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനായി ഉല്‍പ്പാദനം ഉയര്‍ത്തിയപ്പോള്‍ സ്വകാര്യ റിഫൈനര്‍മാര്‍ കയറ്റുമതിയില്‍ നിന്നുള്ള നേട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

മെയ് മാസത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ 5.6% ആയും ഒരു വര്‍ഷത്തേക്കാള്‍ ഏകദേശം 19%, വര്‍ധിച്ചു. അതേസമയം മോസ്‌കോയില്‍ നിന്നുള്ള ഇറക്കുമതി രാജ്യത്തിന്റെ മൊത്തത്തിലുള്ള ആവശ്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും, പെട്ടെന്നുള്ള നിര്‍ത്തല്‍ ഉപഭോക്താക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞാണ് വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *