“ബാഗില്‍ ബോംബൊന്നുമില്ല”; വിമാനം വൈകിപ്പിച്ച്‌ യാത്രക്കാരന്റെ മറുപടി

തിരുവനന്തപുരം> വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് മറുപടി പറഞ്ഞു കുടുങ്ങി വെഞ്ഞാറമൂട് സ്വദേശി.

പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് “ബാഗില്‍ ബോംബൊന്നുമില്ലെ’ന്ന് മറുപടി നല്‍കിയ പ്രദീപ് പ്രസന്നനെ സിഐഎസ്‌എഫ് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്. വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

തിങ്കള്‍ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെര്‍മിനലിലായിരുന്നു സംഭവം. 8.30നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു പ്രദീപ്. ചെക്ക് ഇന്‍ സമയത്ത് ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രദീപിനോട് ചോദിച്ചു. ക്ഷുഭിതനായ പ്രദീപ് ബോംബില്ലെന്ന് മറുപടി പറയുകയായിരുന്നു. ഉടന്‍ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാഗുകള്‍ ബോംബ് സ്ക്വാഡ് വിശദമായി പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും ഭീഷണി മുഴക്കിയതിന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി.

അടുത്തിടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും സമാന സംഭവം നടന്നിരുന്നു. ഓസ്ട്രേലിയക്ക് പോകാനെത്തിയ യാത്രക്കാരന്‍ ബാഗിലെന്താണെന്ന സുരക്ഷാജീവനക്കാരുടെ ചോദ്യത്തിന് “ബാഗില്‍ ബോംബാണെന്ന്’ പറഞ്ഞാണ് കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *