‘ഫ്ലൈ ഓവര്‍ നോക്കലല്ല വിദേശകാര്യമന്ത്രിയുടെ പണി’: എസ്. ജയശങ്കറിനെതിരെ മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുന്നതിന് പിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിദേശകാര്യമന്ത്രി കഴക്കൂട്ടം ഫ്ലൈ ഓവര്‍ സന്ദര്‍ശിച്ചതെന്നാണ് മുഖ്യന്റെ പരോക്ഷ വിമര്‍ശനം.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയില്‍ നടക്കുമെന്നും യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്നും കഴിഞ്ഞ ദിവസം എസ്.ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കി.

അതിനിടെ ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രശ്‌നം വളരെ ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥി പ്രവാഹം പ്രതീക്ഷിക്കുന്നില്ലെന്നും, അതിനാല്‍ കേരള-തമിഴ്‌നാട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അയല്‍ക്കാരെ സഹായിക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത്. ശ്രീലങ്കയ്ക്കും സാമ്ബത്തിക സഹായം നല്‍കിയിട്ടുണ്ട്. എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *