അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു; മൂന്നുവയസുകാരിയെ രക്ഷിച്ച്‌ നാട്ടുകാര്‍

പാട്ന: ബീഹാറിലെ സരനില്‍ മൂന്ന് വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു. കോപ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മര്‍ഹ നദിതീരത്തള്ള ശ്മശാനത്തിലാണ് സംഭവം.

നിലവിളികേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തുകയും കുട്ടിയെ രക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശ്മശാനത്തിനടുത്തുനിന്ന് വിറക് ശേഖരിക്കാനെത്തിയ സ്ത്രീകള്‍ കുട്ടിയുടെ നിലവിളികേട്ടു. തുടര്‍ന്ന് അവര്‍ പ്രദേശവാസികളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ കുഴിച്ചിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കോപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തന്റെ പേര് ലാലി എന്നാണെന്നും മാതാപിതാക്കള്‍ രാജു ശര്‍മ്മയും രേഖ ശര്‍മ്മയുമാണെന്നും എന്നാല്‍ ഗ്രാമത്തിന്റെ പേര് അറിയില്ലെന്നും കുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു.

അമ്മയും അമ്മൂമ്മയും തന്നെ ശ്മശാനത്തിനടുത്തേക്ക് കൊണ്ടുവന്നുവെന്നും കരഞ്ഞപ്പോള്‍ അവര്‍ വായില്‍ കളിമണ്ണ് തിരുകുകയും മണ്ണിനടിയില്‍ കുഴിച്ചിടുകയും ചെയ്തുവെന്നും കുട്ടി മെഡിക്കല്‍ ഓഫീസര്‍മാരോടും പൊലീസിനോടും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ മാതാപിതാക്കളെയും ഗ്രാമത്തെയും തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *