അവിവാഹിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: അവിവാഹിതയുടെ 23 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഗര്‍ഭധാരണത്തിലെ 36 ആഴ്ചയില്‍ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

അവിവാഹിതരുടെ ഗര്‍ഭഛിദ്രത്തില്‍ വിവേചനപരമായ നിലപാടാണ് നിയമത്തിനെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അവിവാഹിതയാണ് എന്നതുകൊണ്ടുതന്നെ ഹര്‍ജിക്കാരി വലിയ മാനസിക ആഘാതത്തിലാണ്. അവര്‍ കുഞ്ഞിനെ വളര്‍ത്താന്‍ സജ്ജയല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

കുഞ്ഞിനെ വളര്‍ത്തണമെന്നു നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു പോവുക. നിങ്ങളുടെ ഒരു വിവരവും പുറത്തുപോവില്ല. കുഞ്ഞിനെ പ്രസവിക്കുക. അതിനെ ദത്തു നല്‍കുക. ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളും. പ്രസവ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഹര്‍ജിക്കാരിയോട് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *