അനധികൃത വഴിയോരക്കച്ചവടക്കാര്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണം : ഹൈകോടതി

കൊച്ചി : അനധികൃതമെന്ന് കണ്ടെത്തി ഒഴിപ്പിക്കപ്പെട്ട തെരുവുകച്ചവടക്കാര്‍ നഗരത്തില്‍ കച്ചവടം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി.

മതിയായ ലൈസന്‍സോ രേഖകളോ ഇല്ലാത്തതിനാല്‍ പുറത്താക്കപ്പെട്ടവര്‍ വീണ്ടുമെത്തി തെരുവുകച്ചവടം തുടരുന്നുണ്ടെന്ന് അമിക്കസ് ക്യൂറിമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാരുടെ ഉത്തരവ്.

കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജികള്‍ വീണ്ടും ആഗസ്റ്റ് അഞ്ചിനു പരിഗണിക്കാന്‍ മാറ്റി.

വഴിയോരക്കച്ചവടങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലയുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, ഇവര്‍ വീണ്ടും കച്ചവടവുമായി എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. ഇതിന് വാര്‍ഡുതല ജാഗ്രത സമിതികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇവര്‍ അനധികൃത കച്ചവടം നടത്തുന്നുണ്ടെങ്കില്‍ ജാഗ്രത സമിതികള്‍ മോണിറ്ററിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വിവരം ലഭിച്ചാലുടന്‍ നടപടിയെടുക്കുകയും വേണം.

കഴിഞ്ഞ ദിവസം ഹൈകോടതി ഹരജികള്‍ പരിഗണിച്ചപ്പോള്‍ വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണ നിയമ പ്രകാരമുള്ള ബൈലോ അന്തിമമാക്കിയെന്നും മൂന്നു ദിവസത്തിനകം ഇത് തദ്ദേശ ഭരണ വകുപ്പിന്റെ അംഗീകാരത്തിനായി നല്‍കുമെന്നും കൊച്ചി നഗരസഭയുടെ അഭിഭാഷകന്‍ അറിയിച്ചു.

ജൂലൈ 21വരെയുള്ള കണക്കനുസരിച്ച്‌ വഴിയോരക്കച്ചവടത്തിനുള്ള ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയവരില്‍ 2496 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയവരില്‍ 667 പേര്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ ഹാജരാക്കിയിട്ടില്ല.

ഇവരുടെ പേരുവിവരങ്ങള്‍ നഗരസഭ വെബ്സൈറ്റിലും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടത്തിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍നിന്ന് ഇവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയെന്നും നഗരസഭ വിശദീകരിച്ചു. ലൈസന്‍സ് നിരസിച്ചവരില്‍ 35 പേരുടെ അപ്പീലുകള്‍ ജൂലൈ 19ന് പരിഗണിച്ചപ്പോള്‍ 30 പേര്‍ ഹാജരായെന്നും ഇവരുടെ അപ്പീലുകളില്‍ ഉത്തരവിറക്കിയെന്നും നഗരസഭ വ്യക്തമാക്കി.

150 പേരുടെ അപ്പീലുകള്‍ ജൂലൈ 27ന് പരിഗണിക്കും. ലൈസന്‍സിനായി പുതുതായി അപേക്ഷ നല്‍കിയ 35 പേരുടെ കാര്യത്തില്‍ ജൂലൈ 27ന് ചേരുന്ന ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും നഗരസഭ ഹൈകോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *