സില്‍വര്‍ ലൈന്‍, സാമൂഹികാഘാത പഠനത്തില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍

സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍. നിലവിലെ പഠനങ്ങള്‍ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയില്‍ വിശദീകരണം നല്‍കി. പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേയുടെ പരിഗണനയിലെന്ന് കെ റെയില്‍ വ്യക്തമാക്കി. റെയില്‍വേ പൂര്‍ണമായും തൃപ്തരായാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറില്‍ പറയുന്ന നിരക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല. റെയില്‍വേ അനുമതി നല്‍കുന്നത് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുക കൂടുമെന്ന് കെ റെയില്‍ വ്യക്തമാക്കി.

സാമൂഹികയാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ അവസാനിച്ചു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കിയിറക്കിയിട്ടുമില്ല. വിജ്ഞാപനം പുതുക്കിയിറക്കുമെന്നാണ് കെ റെയിലിന്റെ നിലപാട്. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇന്നലെ രംഗത്തെത്തിയിരുന്നു. സര്‍വേ നടത്താന്‍ പണം ചിലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത പദ്ധതിക്ക് സര്‍വേ നടത്തുന്നത് അപക്വമായ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം വിമര്‍ശിച്ചു. റെയില്‍വേ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *