തീസ്തയ്ക്കും ആര്‍.ബി ശ്രീകുമാറിനും ജാമ്യമില്ല

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ജൂണ്‍ 25നാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം നല്‍കിയ ക്ലീന്‍ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തളളിയതിന് തൊട്ടടുത്ത ദിവസമാണ് ഇരുവരുടേയും അറസ്റ്റ്. നിരപരാധികളെ കുടുക്കാന്‍ വ്യാജത്തെളിവുകള്‍ ചമച്ച കുറ്റത്തിന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെയും കേസെടുക്കുകയും ജൂലായില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസില്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ പ്രതികള്‍ നിയമനടപടികള്‍ നേരിടണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മോദിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജൂലായ് 21 നാണ് തീസ്തയുടേയും സെതല്‍വാദിന്റേയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. ജൂലായ് 26 ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 27ലേക്കും 28 ലേക്കും പിന്നീട് 29 ലേക്കും കോടതി മാറ്റിവെച്ചു. അവസാനം, ശനിയാഴ്ച ജാമ്യാപേക്ഷ നിരാകരിച്ചു കൊണ്ട് സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *