പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുന്‍ എസ് സി ഡയറക്ടര്‍ എ ജെ രാജന്‍ എസ് സി. വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി സുരേന്ദ്രന്‍, വര്‍ക്കലയിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ സുകുമാരന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലന്‍സ് കോടതി വിധിച്ചത്.
തിരുവനന്തപുരത്ത് പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി , പട്ടികജാതി വികസന ഡയറക്ടറേറ്റ് മുഖാന്തിരം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് പി. ഗോപകുമാര്‍ കണ്ടെത്തി.
2002-2003 കാലയളവില്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. തൊഴില്‍ പരിശീലനം നല്‍കാന്‍ രജിസ്‌ട്രേഷനില്ലാത്ത വര്‍ക്കലയിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തിന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള തുക നല്‍കി. ഈ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സര്‍ക്കാര്‍ പണം വകമാറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് വര്‍ക്കലയിലുള്ള പൂര്‍ണ്ണ സ്‌കൂള്‍ ഓഫ് ഐ.ടി എന്ന സ്ഥാപനത്തെ തെറ്റായി കമ്പ്യൂട്ടര്‍ പരിശീലനതിനുള്ള സ്ഥാപനമായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ചെറുന്നിയൂര്‍ ഉണ്ണികൃഷ്ണന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *