ബില്‍ക്കീസ്‌ ബാനു കേസില്‍ കൊടുംകുറ്റവാളികള്‍ക്ക് മോചനം: സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ ബൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുസ്‍ലിം വംശഹത്യക്കിടെ മൂന്ന്‌ വയസ്സുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്‌ത ബില്‍ക്കീസ്‌ ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.

അപലപനീയമായ ഉത്തരവ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.

ബലാത്സംഗം, കുട്ടബലാത്സംഗവും കൊലപാതകവും എന്നീ കേസുകളില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവര്‍ക്ക്‌ ശിക്ഷായിളവ്‌ നല്‍കില്ലെന്നുള്ള ഗുജറാത്ത്‌ സര്‍ക്കാരിന്റെ 2014ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണ്‌ നടപടി. സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന്‌ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്‌ എന്ത്‌ വിലയാണുള്ളത്‌? അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രിമിനലുകളുമായി കുറ്റകരമായ സഹകരണത്തിലാണ്‌. ബി.ജെ.പിയുടേത്‌ തികഞ്ഞ കാപട്യമാണെന്നും ബൃന്ദ പറഞ്ഞു.

സുപ്രധാന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ബില്‍ക്കീസ് ബാനു കേസില്‍ 11 കുറ്റവാളികളെ ശിക്ഷ തീരുംമുമ്ബേ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്ന് വിട്ടയച്ചത്. ബലാത്സംഗ കേസിലെ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ തടങ്കല്‍ കാലാവധി കുറച്ചുകൊടുക്കാന്‍ പാടില്ലെന്നാണ് ചട്ടം. ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ അര്‍ഹരായ തടവുകാരുടെ ശിക്ഷ കാലാവധി ഇളവുചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

ജീവപര്യന്ത തടവുകാരെയും ബലാല്‍ത്സംഗ കുറ്റവാളികളെയും ശിക്ഷ ഇളവിന് പരിഗണിക്കരുതെന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. നല്ല നടപ്പുകാര്‍, പ്രായം ചെന്നവര്‍ തുടങ്ങി ദയ അര്‍ഹിക്കുന്നവരെ മാത്രമാണ് പരിഗണിക്കേണ്ടത്. 14 വര്‍ഷമായി ജയിലില്‍ കഴിയുന്ന കുറ്റവാളികളില്‍ ഒരാള്‍ നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി നല്‍കിയ ഉപദേശം പ്രയോജനപ്പെടുത്തിയാണ് 11 പേരെയും ബി.ജെ.പി സര്‍ക്കാര്‍ മോചിപ്പിച്ചത്. കോടതി പറഞ്ഞത് ഇവരെ മോചിപ്പിക്കണമെന്നല്ല. അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച്‌ യുക്തമായ തീരുമാനം എടുക്കണമെന്നു മാത്രമായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി ഇരകള്‍ കടുത്ത ഭയാശങ്കയോടെ ജീവിക്കുമ്ബോള്‍ തന്നെയാണ് ഭരണകൂട സ്വാധീനമുള്ള 11 കുറ്റവാളികള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കീസ് ബാനു, ഭര്‍ത്താവ് യാക്കൂബ് റസൂല്‍, അഞ്ച് മക്കള്‍ എന്നിവര്‍ ജീവഭയത്താല്‍ ഇപ്പോഴും ഒളിവു ജീവിതത്തിലാണ്. അവര്‍ക്ക് പലേടത്തേക്കും മാറിത്താമസിക്കേണ്ടി വരുന്നു. ഇവരുടെ ഒരു മകളും ആറു ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.

കുറ്റവാളികളുടെ ദുഃസ്വാധീനം, പ്രതികാര സാധ്യത തുടങ്ങി പല കാര്യങ്ങള്‍ കേസിന്റെ തുടക്കം മുതല്‍ വ്യക്തമാണ്. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും ഭയാനക സംഭവങ്ങളിലൊന്നിലെ കുറ്റവാളികളാണ് ബി.ജെ.പി സര്‍ക്കാറിന്റെ പ്രത്യേക താല്‍പര്യത്തില്‍ പുറത്തിറങ്ങിയത്. കേസിന്റെ വിചാരണ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഗുജറാത്തിന് പുറത്ത് മുംബൈയിലായിരുന്നു.

സുപ്രീംകോടതിയുടെ ഉപദേശം മറയാക്കി കുറ്റവാളികളെ ജയിലില്‍നിന്ന് ഇറക്കിവിട്ട ബി.ജെ.പി സര്‍ക്കാര്‍ ബില്‍കീസ് ബാനു കേസിലെ സുപ്രീംകോടതി നിര്‍ദേശം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതി പറഞ്ഞ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. ജോലി നല്‍കണമെന്നും വീട് നിര്‍മിച്ചു നല്‍കണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറന്നു.

വാദികള്‍ അകത്തേക്കും പ്രതികള്‍ പുറത്തേക്കും എന്ന രീതിയിലാണ് ഇന്ന് ഗുജറാത്ത് വംശഹത്യ കേസുകളുടെ ഗതിമാറ്റം. ഡി.ജി. വന്‍സാര അടക്കം ഒരുപറ്റം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തേ ജയില്‍ മോചിതരായിരുന്നു. അതേസമയം, ഇരകള്‍ക്കുവേണ്ടി ശബ്ദിച്ച ടീസ്റ്റ സെറ്റല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് തുടങ്ങിയവര്‍ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *