ഞാനും പിണറായിയും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടിയാണെന്നും രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകുമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലപാടില്‍ മുന്നോട്ട് പോകും. അതില്‍ ഒരു വെല്ലുവിളിയുമില്ല. കണ്ണൂര്‍ ലോബി എന്ന വിളിക്ക് പ്രസക്തിയില്ല. എവിടെ ജനിച്ചു എന്നതല്ല പ്രസക്തി. കേരളത്തിലാകമാനം പ്രവര്‍ത്തിച്ച പരിചയം ഉള്ളവരാണ് തങ്ങള്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമെന്ന് ആരും പറഞ്ഞിട്ടില്ല. തിരുത്തലുകള്‍ വേണമെന്നാണ് പറഞ്ഞതെന്നും അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. ഏല്‍പ്പിച്ച ചുമതല ഭം?ഗിയായി നിര്‍വ്വഹിക്കും. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. വര്‍ഗ്ഗീയതയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ചിലഘട്ടങ്ങളില്‍ വിഭാഗീയത ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ല. പാര്‍ട്ടി അതൊക്കെ കൃത്യമായ സമയങ്ങളില്‍ പരിഹരിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ ഭരണഘടനാപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. ആര്‍എസ്എസും ബിജെപിയും കേരളത്തെ ടാര്‍ജറ്റ് ചെയ്യുകയാണ്. ഗവര്‍ണര്‍ എടുക്കേണ്ട നിലപാട് ഭരണഘടനാപരവും ജനാധിപത്യപരവും അല്ലാതാകുമ്പോഴാണ് വിമര്‍ശന വിധേയമാകുന്നത്. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചു വരും. പ്രതിസന്ധികളെ നേരിടും.
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടും. ജില്ലാകമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ ആര്‍എസ്എസും ബിജെപിയുമാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര തുടങ്ങാന്‍ കഴിയുമോ എന്ന് പോലും നിശ്ചയമില്ല. വിഴിഞ്ഞം സമരം ചര്‍ച്ചക്കായി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരെത്തിയിട്ടുണ്ട്. സിപിഐയുടെ വിമര്‍ശനങ്ങള്‍ ആരോഗ്യകരമായി കാണുന്നു. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ആര്‍എസ്പിക്ക് തികഞ്ഞ വലതുപക്ഷ നിലപാട്. അവര്‍ തിരുത്തി വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *