പത്തനംതിട്ട: ആങ്ങമൂഴി – ഗവി പാതയിലെ സഞ്ചാരി വിലക്ക് നീങ്ങിയില്ല. അരണമുടിയില്‍ മണഅണിടഞ്ഞ സ്ഥലത്ത് അപകടഭീഷണിയുള്ളതിനാലാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ വനംവകുപ്പ് മടിക്കുന്നത്.
റോഡിന് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുമില്ല. എന്നാല്‍ പത്തനംതിട്ട – ഗവി – കുമളി റൂട്ടിലെ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കെഎസ്ഇബി, വനംവകുപ്പ് വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുന്നുണ്ട്.
തുടര്‍ച്ചയായ മഴയില്‍ അരണമുടിയില്‍ ഇതിനോടകം നിരവധി തവണ മണ്ണിടിച്ചിലുണ്ടായി. ഒരു മാസത്തിനിടെ നാലുതവണ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇനി മണ്ണിടിയാനുള്ള സാധ്യതയും മുകളില്‍ സ്ഥിതി ചയ്യുന്ന പാറ ഉയര്‍ത്തുന്ന ഭീഷണിയുമാണ് വാഹനയാത്ര പരിമിതപ്പെടുത്താന്‍ കാരണം. മണ്ണിടിഞ്ഞ സ്ഥലത്ത് സംരക്ഷണവേലി നിര്‍മിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി ശിപാര്‍ശ ചെയ്തിരുന്നു.
നൂറടി ഉയരത്തില്‍ കുറയാതെ ഉയരത്തില്‍ നിന്ന് ഇടിഞ്ഞുവീണ മണ്ണും കല്ലും റോഡിന് അടിവശത്തേക്ക് തള്ളി നീക്കിയാണ് നിലവില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. മുകള്‍ഭാഗത്തും മണ്ണിടിഞ്ഞ സ്ഥലത്തുമൊക്കെ പാറ തെളിഞ്ഞു കാണാം. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ പാറയും നിലംപൊത്താന്‍ സാധ്യതയുണ്ട്.
മഴ മാറി നില്ക്കുന്ന അന്തരീക്ഷത്തില്‍ അപകട സാധ്യത ഇല്ലെങ്കിലും സുരക്ഷ ഒരുക്കാതെ വഴി തുറക്കാനാകില്ലെന്ന നിഗമനത്തിലാണ് വനം, പൊതുമരാമത്ത് വകുപ്പുകള്‍. ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഇവ നീക്കംചെയ്ത ശേഷം താത്കാലിക വേലി നിര്‍മിച്ചിരുന്നു. അടുത്ത ദിവസം വീണ്ടും മണ്ണിടിഞ്ഞപ്പോള്‍ താത്കാലിക വേലിയും പൊളിഞ്ഞു. സ്ഥല പരിശോധന. മണ്ണിടിഞ്ഞ സ്ഥലത്തിന്റെ താഴ് ഭാഗത്ത് 500 അടിയില്‍ കുറയാത്ത താഴ്ചയുള്ള കൊക്കയാണ്. റോഡിന്റെ തിട്ടയ്ക്കും ബലക്കുറവുണ്ട്. ബസും മറ്റു വാഹനങ്ങളും വളരെ വേഗം കുറച്ചാണ് നിലവില്‍ കടന്നുപോകുന്നത്.
അപകടസാധ്യത മുന്നില്‍ക്കണ്ട് സംരക്ഷണ വേലി നിര്‍മിച്ച് പാത പൂര്‍ണമായി തുറന്നു കൊടുക്കണമെന്ന ആവശ്മാണുള്ളത്, പൂജ അവധി ദിനങ്ങള്‍കൂടി വരുന്നതോടെ അടുത്തയാഴ്ച ഗവി യാത്രയ്ക്കായി നിരവധി സഞ്ചാരികള്‍ എത്താനിടയുണ്ട്. മഴ മാറി നില്ക്കുന്നതിനാല് വനം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി പാത തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും.
