വയനാട്ടില്‍നിന്ന്‌ ‍പങ്കെടുത്തത് 2500 പേര്‍

കഴിഞ്ഞ 17ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തില്‍ ജില്ലയില്‍നിന്ന്‌ പങ്കെടുത്തത്‌ 2500 പേരെന്ന്‌ റിപ്പോര്‍ട്ട്‌.

ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ നടത്തി. ആഗസ്‌ത്‌ മാസത്തില്‍ ഇതിനായി ‘നാട്ടൊരുമ’ എന്ന പേരില്‍ ഏരിയാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്‌ പരിപാടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ഇതിനായി സംഘടിപ്പിച്ച പരിപാടികളെക്കുറിച്ചും പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. 27 ബസ്സുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായാണ്‌ ആളുകളെ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയത്‌. ഇതിനായി പ്രത്യക്ഷ ഫണ്ടുശേഖരണം ഉണ്ടായിരുന്നില്ല. ഇത്രയധികം പേരെ കൊണ്ടുപോകാനുള്ള ഫണ്ട്‌ ലഭിച്ചത്‌ സംബന്ധിച്ചും അന്വേഷണമുണ്ട്‌.

ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തനത്തിന്‌ താഴെത്തട്ട്‌ മുതല്‍ കമ്മിറ്റികളുണ്ട്‌. ജില്ലാ കമ്മിറ്റിക്കുകീഴില്‍ 13 ഏരിയാ കമ്മിറ്റികളും ഇവയ്‌ക്ക്‌ കീഴിലായി മേഖലാ കമ്മിറ്റികളും ബ്രാഞ്ച്‌ കമ്മിറ്റികളും രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. ‘നാട്ടൊരുമ’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച്‌ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിച്ചു. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ഉള്‍പ്പെടെ വിവിധ കായിക മത്സരങ്ങളും കലാമത്സരങ്ങളും നടത്തി. മിക്കയിടങ്ങളിലും കേഡര്‍മാരുടെ ‘സെല്‍ഫ്‌ ഡിഫന്‍സ്‌’ (സ്വയം പ്രതിരോധം) പ്രദര്‍ശനവും നടത്തി. പരിപാടിക്കെത്തുന്ന യുവാക്കളെ ആകര്‍ഷിക്കാനായിരുന്നു ഇത്‌.

സേവ്‌ ദി റിപബ്ലിക്‌ എന്ന പേരിലായിരുന്നു കോഴിക്കോട്ടെ പരിപാടി. ഇതേ മുദ്രാവാക്യം തന്നെയാണ്‌ നാട്ടൊരുമ പരിപാടികളിലും ഉപയോഗിച്ചത്‌. പിഎഫ്‌ഐയോടൊപ്പം ഇപ്പോള്‍ നിരോധിക്കപ്പെട്ട ഇതിന്റെ പോഷകസംഘടനകളായ ക്യാമ്ബസ്‌ ഫ്രണ്ട്‌, നാഷണല്‍ വിമന്‍സ്‌ ഫ്രണ്ട്‌, ജൂനിയര്‍ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളും ഈ പരിപാടികളില്‍ സജീവമായിരുന്നു എന്നാണ്‌ വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പാര്‍ടിയായ എസ്‌ഡിപിഐയുടെ നേതാക്കളും പരിപാടികളില്‍ പങ്കെടുത്തിരുന്നു. പലയിടത്തും പിഎഫ്‌ഐ ഏരിയാ സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു ‘നാട്ടൊരുമ’ പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *