കേരളത്തില്‍ നരബലി; മൂന്ന് ജില്ല പോലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും

കൊച്ചി: തിരുവല്ലയിലെ ദമ്ബതികള്‍ക്കായി നടത്തിയ നരബലി മൂന്നു ജില്ലാ പൊലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും.

ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. സ്ത്രീകളെ നരബലി നല്‍കിയത് ഐശ്വര്യവും സമ്ബത്തും ലഭ്യമാകുമെന്ന് പറ‍ഞ്ഞ് വിശ്വസിപ്പിച്ച്‌ ബലി നല്‍കുകയായിരുന്നു. ആറന്മുളയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കൊച്ചി സ്വദേശി പത്മവും(52) കാലടി സ്വദേശിനിയായ റോസിലിയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.

ഷിഹാബാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് നരബലി നടത്തിയെന്ന കണ്ടെത്തലില്‍‌ എത്തിയിരിക്കുന്നത്.

കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്ബാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്ബതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

രണ്ടു മൃതദേഹങ്ങളും കുഴിച്ചിട്ടിരിക്കുന്നത് ഇലന്തൂരിലാണെന്ന് പ്രതികള്‍ മൊഴി നല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *