കൊച്ചി: ശുചിത്വം, ബോഡിക്കു പുറത്തേക്കു തള്ളിനില്‍ക്കാത്ത ടയര്‍ തുടങ്ങിയ നിബന്ധനകളും ശബ്ദമലിനീകരണ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്നു ഉറപ്പാക്കേണ്ട ബാധ്യത മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഹൈക്കോടതി.
വാഹനങ്ങളുടെ പരിശോധനകള്‍ കഴിഞ്ഞു പിറ്റേന്നുതന്നെ എക്സ്ട്രാ ഫിറ്റിംഗുകളും അലങ്കാരങ്ങളും ബസുകളില്‍ സ്ഥാനംപിടിക്കുന്നതു ഗുരുതര വീഴ്ചയാണ്. ഇതിനൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. ബസുകള്‍ ഡിജെ ഫ്ളോറുകളല്ലെന്നു യാത്ര ചെയ്യുന്നവരുള്‍പ്പെടെ തിരിച്ചറിയണം.
ഫ്ളാഷ് ലൈറ്റുകള്‍, വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്നിലും റിഫ്ളക്ടറുകള്‍, ശബ്ദമലിനീകരണമുണ്ടാക്കുന്ന സ്പീക്കറുകള്‍ എന്നിവ ഘടിപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ഡ്രൈവറുടെയും യാത്രക്കാരുടെയും കാബിനുകളില്‍ അലങ്കാര ലൈറ്റുകള്‍ പാടില്ല. വനമേഖലകളിലൂടെ ഇത്തരം വാഹനങ്ങള്‍ പോകുമ്ബോള്‍ അമിതമായ ലൈറ്റുകളും നിറങ്ങളും മൃഗങ്ങളുടെ സ്വൈരവിഹാരത്തെ ബാധിക്കും.
സീറ്റുകള്‍, ഡോറുകള്‍ എന്നിവയെല്ലാം ചട്ടപ്രകാരമാകണം. വാഹനങ്ങള്‍ ഫാഷന്‍ കാണിക്കാനുള്ളതല്ല. ബസില്‍ എത്ര സീറ്റുണ്ടോ അത്രയും യാത്രക്കാരെയേ അനുവദിക്കാവൂ എന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.
