വിഴിഞ്ഞം സംഘര്‍ഷം; അറസ്റ്റിലേക്ക് കടന്ന് പൊലീസ്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെ അറസ്റ്റിലേക്ക് കടന്നു പൊലീസ്.

വിഴിഞ്ഞം സ്വദേശി സെല്‍റ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത്

ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ കേസില്‍ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്‍ച്ച്‌ ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച്‌ മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്റെ പേരില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തി. സര്‍ക്കാരും പൊലീസും ആത്മസംയമനം പാലിച്ചു. ഇതിനെ പൊലീസിന്റെ ദൗര്‍ഭല്യമായി ആരും കണക്കാക്കണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടു. മുഖ്യമന്ത്രി ഉള്‍പ്പെടെ ചര്‍ച്ച നടത്തി. സര്‍ക്കാരിനെ കൊണ്ടു ചെയ്യാന്‍ സാധിക്കുന്ന എല്ലാം ചെയ്തു. എന്നിട്ടും സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ല. സംഘര്‍ഷം ഉണ്ടാക്കി നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം അന്തരീക്ഷം തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. അതിന് ആരും ചട്ടുകം ആകരുതെന്നും ആന്റണി രാജു വ്യക്തമാക്കി.

എന്നാല്‍ വിഴിഞ്ഞം സമരത്തിന്റെ ക്രമസമധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു. വിഴിഞ്ഞം അനിവാര്യമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. എന്നാല്‍ പൊലീസ് പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ക്രമസമാധാന പാലനം സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *