സിപിഎമ്മിലെ വിഭാഗീയത പിഎഫ്‌ഐ ബന്ധത്തിന്റെ പേരില്‍; കെ. സുരേന്ദ്രന്‍

സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നിരോധിതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്നവരും, യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. ആലപ്പുഴ ജില്ല ഇതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ മാത്രമല്ല, നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂടുതല്‍ ചേക്കേറിയിരിക്കുന്നത് ഡിവൈഎഫ്‌ഐയിലും, യൂത്ത് ലീഗിലുമാണ്. വരും ദിവസങ്ങളില്‍ എന്‍ഐഎ ഈ സംഘടനയില്‍പ്പെട്ടവരെ ചോദ്യം ചെയ്യുമ്ബോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയില്‍ നിന്ന് വായ്പയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമാണ്.

ഇത് സഹകരണമേഖലയെ പൂര്‍ണമായും തകര്‍ക്കും. സഹകരണബാങ്കുകള്‍ ഇതിന് കൂട്ടുനില്‍ക്കരുത്. പാവപ്പെട്ടവരുടെ നിക്ഷേപമാണ് ഇവിടങ്ങളിലുള്ളത്. സര്‍ക്കാര്‍ എടുക്കുന്ന വായ്പ തിരിച്ചടയ്ക്കില്ല. ഇതോടെ ആയിരങ്ങള്‍ വഴിയാധാരമാകും. സിപിഎമ്മുകാര്‍ സഹകരണമേഖലയെ കൊള്ളയടിക്കുകയാണ്. നിരവധി സഹകരണബാങ്കുകള്‍ ഇതിന് ഉദാഹരണമാണ്. പന്തളം സഹകരണ ബാങ്ക് ഒടുവിലത്തേതാണ്. സിപിഎം ഏരിയ സെക്രട്ടറിയുടെ മകനായ ജീവനക്കാരന്‍ പണയ സ്വര്‍ണം മോഷ്ടിച്ച്‌ മറ്റൊരിടത്ത് പണയം വച്ചു. ഇതിനെതിരെ സമരം ചെയ്ത ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാരെ നിയോഗിച്ച്‌ അക്രമിക്കുകയായിരുന്നു. ബിജെപി സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന സെസ്, നികുതി വര്‍ദ്ധനവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ഒന്‍പതിന് എല്ലാ കളക്‌ട്രേറ്റിലേക്കും മാര്‍ച്ച്‌ നടത്തും. വേണ്ടി വന്നാല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ധനമന്ത്രി ബാലഗോപാല്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന് റിക്കാര്‍ഡ് ധനവിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പൊതുജനങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും, സിപിഎം നേതാക്കള്‍ക്കും കമ്മ്യൂണിസ്റ്റ് ഏകാധിപതി ചെഷസ്‌ക്യൂവിന്റെ അവസ്ഥയാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *