മണിപ്പുരില്‍ അണയാതെ കലാപത്തീ ; പ്രകോപനവുമായി അമിത്‌ ഷാ , കുക്കികളെ കുറ്റപ്പെടുത്തി കേന്ദ്രവും

ന്യൂഡല്‍ഹി

വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ ഗോത്രവിഭാഗക്കാരായ കുക്കികള്‍ക്കെതിരെ പ്രകോപനപരാമര്‍ശങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിപ്പിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭീകരര്‍ ആയുധങ്ങള്‍ അടിയറവയ്ക്കണമെന്നും അമിത് ഷാ ഇംഫാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുക്കി ഭീകരസംഘടനകളാണ് സംഘര്‍ഷത്തിന് പിന്നിലെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചു.

മണിപ്പുരിലെ സംഘര്‍ഷസംഭവങ്ങള്‍ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തലവനായ സമിതി അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സിബിഐ നടത്തുന്ന അന്വേഷണത്തിന് ജുഡീഷ്യല്‍ സമിതി മേല്‍നോട്ടം വഹിക്കും. മണിപ്പുര്‍ ഗവര്‍ണര്‍ അനസൂയ ഉയിക്കെയുടെ അധ്യക്ഷതയില്‍ സമാധാന സമിതി രൂപീകരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉള്‍പ്പെടും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 10 ലക്ഷം ധനസഹായം നല്‍കും.അടുത്ത രണ്ട് മാസത്തേക്ക് മുപ്പതിനായിരം ടണ്‍ അരിയും നല്‍കുമെന്നും അറിയിച്ചു.

കുക്കികളെ കുറ്റപ്പെടുത്തി കേന്ദ്രവും
മണിപ്പുരില്‍ പ്രശ്നക്കാര്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളായ കുക്കി ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഭീകരസംഘടനകളാണെന്ന സംസ്ഥാന ബിജെപി സര്‍ക്കാരിന്റെ നിലപാടിനോട് യോജിച്ച്‌ കേന്ദ്രസര്‍ക്കാരും. സുരക്ഷാ സേനകളില്‍നിന്നും മറ്റും തട്ടിയെടുക്കപ്പെട്ട ആയുധങ്ങള്‍ കുക്കി ഭീകരസംഘടനകളിലേക്ക് എത്തിയിട്ടുണ്ടെന്ന പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിങ്ങും ഭൂരിപക്ഷ മെയ്ത്തീ വിഭാഗവും നടത്തുന്നത്.

കുക്കി ഭീകരസംഘടനകളുമായി 2008 ല്‍ എത്തിച്ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കല്‍ കരാറിന്റെ ലംഘനമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ല്‍കിയ മുന്നറിയിപ്പ്. 2008 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കുക്കി സംഘടനകളും ത്രികക്ഷി ധാരണയില്‍ എത്തുകയായിരുന്നു. അതുപ്രകാരം അക്കാലത്തുണ്ടായിരുന്ന മുപ്പതോളം കുക്കി സംഘടനകളില്‍ 27 സംഘടനയും ധാരണയോട് യോജിച്ച്‌ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ കരാര്‍ കാലാകാലങ്ങളില്‍ പുതുക്കിവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ മെയ്ത്തീ വിഭാഗക്കാരനായ മുഖ്യമന്ത്രി ബീരേൻ സിങ് ഏകപക്ഷീയമായി പിൻവാങ്ങി. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് ഇതുമൊരു കാരണമായി.

കുക്കി വിഭാഗക്കാരനായ ഡിജിപിയെ 
തെറിപ്പിച്ചു
മണിപ്പുരില്‍ കുക്കി വിഭാഗക്കാരനായ ഡിജിപിയെ മാറ്റി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെയാണ് കൂടുതലും ക്രൈസ്തവ വിശ്വാസികളായ കുക്കി വിഭാഗത്തില്‍നിന്നുള്ള പി ഡംഗലിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ത്രിപുര കേഡര്‍ ഐപിഎസുകാരനായ രാജീവ് സിങിനെ നിയമിച്ചു. മുഖ്യമന്ത്രി ബീരേൻ സിങ്ങടക്കം ഭൂരിപക്ഷ മെയ്ത്തീ വിഭാഗം ഡംഗലിനെതിരായി സജീവമായി രംഗത്തുണ്ടായിരുന്നു. ഡംഗലിനെ സംസ്ഥാന ആഭ്യന്തരവകുപ്പില്‍ ഒഎസ്ഡിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് രാജീവ് സിങിന്റെ നിയമനം. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും മുമ്ബായി വ്യാഴാഴ്ച തന്നെ രാജീവ് സിങ് മണിപ്പുരിലെത്തി.

മണിപ്പുരില് 3 പൊലീസുകാര്ക്ക് വെടിയേറ്റു
കേന്ദ്ര മന്ത്രി അമിത് ഷാ സന്ദര്ശനം തുടരുമ്ബോഴും മണിപ്പുരില് സംഘര്ഷത്തിന് അയവില്ല. ബിഷ്ണുപൂര്‍ ജില്ലയില്‍ ആയുധധാരികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വെടിവെയ്പില് പരിക്കേറ്റു. കുമ്ബി പൊലീസ് സ്റ്റേഷന് പരിധിയിലെ താങ്ജെംഗില്‍ ബുധന് രാത്രിയാണ് സംഭവം.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചാനുങ്ങില്‍ കനത്ത വെടിവയ്പ് നടക്കുകയാണെന്നും കൂടുതല് വിവരം ലഭ്യമല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. മെയ് ആദ്യവാരം മുതല് സംഘര്ഷത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. മോഷ്ടിക്കപ്പെട്ട ആയുധങ്ങള് കണ്ടെത്താൻ സൈന്യവും പൊലീസും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *