കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ എം.പിക്കെതിരേ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്‌് ഡയറക്‌റ്ററേറ്റ്.
അറസ്‌റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ് കുമാറില്‍ നിന്നു മുന്‍ എം.പിയും പോലീസ് ഉദ്യോഗസ്‌ഥരുമടക്കം പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പുപുറത്തു വരാതിരിക്കാന്‍ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി. വ്യക്‌തമാക്കുന്നു.
ബിനാമി ലോണിലൂടെ പി.പി. കിരണ്‍ തട്ടിയെടുത്ത 24 കോടിരൂപയില്‍ 14 കോടിരൂപ കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിനു കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചുവെന്ന അന്വേഷണത്തിലാണ് ഇ.ഡി. സുപ്രധാന കണ്ടെത്തതുകള്‍ നടത്തിയത്. സതീഷ് കുമാറിന്റെ ഫോണ്‍ കസ്‌റ്റഡിയിലെടുത്തു പരിശോധിച്ചപ്പോള്‍ മുന്‍ എം.പിയ്‌ക്കു പണം കൈമാറിയതിന്റെ ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്റേതാണെന്നു സതീഷ് സമ്മതിച്ചിട്ടുണ്ട്.
രണ്ടുപേര്‍ക്കു അഞ്ചു കോടിരൂപ സതീഷ് കുമാര്‍ പണമായി നല്‍കുന്നതു കണ്ടെന്നതിനു സാക്ഷിമൊഴിയുണ്ട്. സതീഷ് കുമാറിന് എ.സി. മൊയ്‌തീന്‍ അടക്കം ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ സാക്ഷികള്‍ക്ക് ഉന്നതരാഷ്‌ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ ചില സാക്ഷികള്‍ പരാതി നല്‍കിയതായും ഇ.ഡി. പ്രത്യേക കോടതിയെ അറിയിച്ചു. 400 കോടിരൂപയുടെ ആസ്‌തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണു ബനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നതെന്നും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇ.ഡി. വ്യക്‌തമാക്കുന്നു. കേസില്‍ കസ്‌റ്റഡി കാലാവധി കഴിഞ്ഞ ബനാമി ഇടപാടുകാരന്‍ സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവരെ ഈമാസം 19 വരെ കോടതി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
