കെനിയയിലെ നെഹ്റുവിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച 5 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഖത്തർ എയർവെയ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിച്ചു.
മരിച്ച ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ മകൻ ട്രാവീസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഭൗതിക ശരീരങ്ങൾക്കൊപ്പം നാട്ടിലേക്ക് എത്തിയ ഇവരെ തുടർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലൻസുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി 5 ആംബുലൻസുകളിലായി വീടുകളിലേക്ക് കൊണ്ട് പോയി. ജസ്ന,മകൾ റൂഹി മെഹ്റിൻ, റിയ മകൻ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.
ഇന്ത്യൻ എംബസി, കെനിയൻ, ഖത്തർ പ്രവാസി അസോസിയേഷൻ, നോർക്ക റൂട്ട്സ് എന്നിവരുടെ ഇടപെടലിലൂടെ ആണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന ഭൗതിക ശരീരങ്ങൾ വേഗത്തിൽ നാട്ടിലേക്ക് എത്തിക്കുന്നതിന് അവസാനം നിമിഷം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടലിന് തുടർന്ന് കേന്ദ്ര സർക്കർ യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.
