കോഴിക്കോട് : 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം പോലീസ് സ്റ്റേഷനിലെത്തി ഏറ്റു പറഞ്ഞ് മധ്യവയസ്കന്. കുറ്റബോധം കൊണ്ട ഉറക്കം നഷ്ടപ്പെട്ടതോടെയാണ് മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറഞ്ഞത്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണന്നൊണ് മുഹമ്മദലി വെളിപ്പെടുത്തിയത്. 116/86 ആയി റജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത തിരുവമ്പാടി പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട് മരിച്ചത് ആരാണ്? ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. 1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോഴായിരുന്നു സംഭവം. അന്ന് 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മുഹമ്മദലി പറയുന്നത്. ഭയം കാരണം സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞാണ്, തോട്ടില്‍ മുങ്ങി അയാള്‍ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് ആ രീതിയില്‍ മുന്നോട്ട് പോവുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ആര്‍ഡിഒ ഓഫിസിലെ പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. മലയാള മനോരമയില്‍ 1986 ഡിസംബര്‍ 5നു വന്ന വാര്‍ത്ത മാത്രമാണ് ഇതുവരെ പോലീസിന് ലഭിച്ച തെളിവ്. ‘കൂടരഞ്ഞി: മിഷന് ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.’ എന്ന് മാത്രമാണ് പത്രവാര്‍ത്തയിലുള്ളത്. ഈ തുമ്പ് പിടിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് പോലീസ്.
