മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്.
2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു.
ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് അപൂർവമായൊരു ജീവിത മാതൃകയും. ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകള്‍ നടക്കും.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അല്‍ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ത്ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ലോകത്തെ വലിയ കോടീശ്വരന്മാരില്‍ ഒരാളായ ഖാലിദ് ബിൻ തലാല്‍ അല്‍ സഊദ് രാജകുമാരന്‍റെയും റീമ ബിൻത് തലാല്‍ രാജകുമാരിയുടെയും മകനാണ് അല്‍ വലീദ്.
