വോട്ടര്‍ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങൾ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്ഐആറിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്‌. വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്‌സൈറ്റില്‍ (ജില്ലാ അടിസ്ഥാനത്തില്‍) പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാല്‍ വോട്ടറുടെ EPIC നമ്പര്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാനും സാധിക്കണം. മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷന്‍ തുടങ്ങിയ, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *