ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ തുഷാര്‍ ഗാന്ധിയുടെ പേരും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇത് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുദര്‍ശന്‍ റെഡ്ഡിയുടെ കാര്യത്തില്‍ തീരുമാനമായത്.

1946 ജൂലൈ 8ന് ആന്ധ്രാപ്രദേശിലാണ് സുദര്‍ശന്‍ റെഡ്ഡിയുടെ ജനനം. 1971ല്‍ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു. 1988 മുതല്‍ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായും 1990 ല്‍ ആറു മാസം കേന്ദ്ര സര്‍ക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബര്‍ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2007 മുതല്‍ 2011 ജൂലൈ എട്ടുവരെ സുപ്രിം കോടതി ജഡ്ജിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *