സംസ്ഥാനം നാഥനില്ലാ കളരിയായി മാറി

തിരുവനന്തപുരം: സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്നും ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ ഭരണം സ്തംഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.എ.എസുകാര്‍ മാത്രമല്ല, യുവ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരെ സര്‍ക്കാര്‍ നടപടിയില്‍ അസംതൃപ്തരാണ്. സംസ്ഥാനത്ത് പദ്ധതി നടത്തിപ്പുകള്‍ അവതാളത്തിലായെന്നും 80% പദ്ധതി വിഹിതം പോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഐ.എ.എസ് സര്‍ക്കാര്‍ തര്‍ക്കം മൂലം ഭരണം സ്തംഭനാവസ്ഥയിലാണ്. രണ്ട് മാസമായി പദ്ധതി അവലോകന യോഗവും ചേരുന്നില്ല. ഇതുമൂലം പദ്ധതികള്‍ സമയബദ്ധിതമായി നടപ്പാക്കാനോ വിഹിതം ചെലവഴിക്കാനോ കഴിയുന്നില്ല. റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പൊതുജനത്തിന്റെ കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണ്.

ഇടതുമുന്നണിക്ക് ഭരിക്കനറിയില്ല, അവര്‍ക്ക് സമരം ചെയ്യാനേ അറിയൂ. ഐ.എ.എസ് തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭീതിയുടെ നിഴലിലാണ് പ്രവര്‍ത്തിക്കുന്നത്. വിജലന്‍സ് ഡയറക്ടറുടെ അപ്രീതിക്ക് പാത്രമാകുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *